ബിജെപി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമായ വിനയ് കുൽക്കർണിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചത്.
ധാർവാഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുൽക്കർണിക്ക്, ശിക്ഷാവിധി വന്ന 2026 ഏപ്രിൽ 15 മുതൽ അയോഗ്യത ബാധകമായിരിക്കും. ഭരണഘടനാ അനുച്ഛേദം 191(1)(ഇ), ജനപ്രാതിനിധ്യ നിയമം (1951) സെക്ഷൻ 8 എന്നിവ പ്രകാരമാണ് നടപടി. ശിക്ഷാവിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ, ജയിൽമോചിതനായ ശേഷം ആറ് വർഷത്തേക്ക് കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടാകും. ഇതോടെ ധാർവാഡ് നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായും വിജ്ഞാപനത്തിൽ സ്ഥിരീകരിച്ചു.
2016 ജൂൺ 15ന് ധാർവാഡിലെ സപ്താപൂരിലുള്ള ജിമ്മിൽ വെച്ചാണ് യോഗേഷ് ഗൗഡയെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് വിനയ് കുൽക്കർണി സംസ്ഥാന മന്ത്രിയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ശക്തമായ ആവശ്യത്തെ തുടർന്ന് 2019ൽ ബിജെപി സർക്കാർ കേസ് സിബിഐക്ക് വിട്ടു. 2020ൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ രാഷ്ട്രീയ എതിരാളിയായിരുന്ന ഗൗഡയെ വധിക്കാൻ കുൽക്കർണി ഗൂഢാലോചന നടത്തിയതായി സിബിഐ വ്യക്തമാക്കിയിരുന്നു.
യോഗേഷ് ഗൗഡ ഗൗഡറെ കൊലക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ഏപ്രിൽ 15നാണ് കുൽക്കർണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഏപ്രിൽ 17ന് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നിലവിൽ വിനയ് കുൽക്കർണി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
