മുന്നണികളുടെ വിധി നിർണയിക്കുന്ന ഫലം അറിയാൻ ഇനി ഒരുനാൾ മാത്രം. അവസാന മണിക്കൂറുകളിലും 75 മുതൽ 80 വരെ സീറ്റുകൾ ഉറപ്പിച്ച് ഭരണത്തിലേക്ക് എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തുടർഭരണം എന്ന പ്രതീക്ഷ കൈവിട്ട എൽഡിഎഫ് പരമാവധി പ്രതീക്ഷിക്കുന്നത് 60 സീറ്റുകൾ. തിരുവനന്തപുരത്തെ രണ്ട് സീറ്റുകളിൽ ആണ് ബി ജെ പി പ്രതീക്ഷ
ഒരു പതിറ്റാണ്ടിന് ശേഷം ഭരണത്തിലേക്ക് തിരികെയെത്താം എന്ന ശുഭ പ്രതീക്ഷയോട് കൂടിയാണ് മുതിർന്ന നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരത്തെത്തിയാകും തെരഞ്ഞെടുപ്പ് ഫലം കാണുക. വയനാട്, മലപ്പുറം, കോഴിക്കോട് എറണാകുളം, ഇടുക്കി, ജില്ലകളിൽ സമ്പൂർണ വിജയമാണ് UDF കണക്ക്. ഒറ്റ എംഎൽഎയിൽ ഒതുങ്ങിയ തിരുവനന്തപുരത്ത് അഞ്ചു മുതൽ ആറു വരെ സീറ്റുകൾ. വട്ടപ്പൂജ്യത്തിൽ ആയിരുന്ന പത്തനംതിട്ടയിൽ മൂന്നു മുതൽ നാലു വരെ സീറ്റുകൾ. കൊല്ലത്ത് ആർഎസ്പിയുടെ തിരിച്ചുവരവിന് ഒപ്പം എൽഡിഎഫിന്റെ കോട്ടകളായ ചില മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കാം എന്ന ഉറച്ച വിശ്വാസം. ആലപ്പുഴ പാലക്കാട് തൃശൂർ ജില്ലകളിൽ അടിയൊഴുക്കുകൾ കണക്ക് കൂട്ടുന്ന മുന്നണി ലീഗിന്റെ 27 ൽ 25 ലും ജയിച്ചു കയറാമെന്ന് വിലയിരുത്തുന്നു. കേരള കോൺഗ്രസ് ജോസഫിന്റെ 4,ആർ എസ് പി 2,ഒറ്റ സീറ്റിൽ മത്സരിച്ച ആർ എം പി കേരള കോൺഗ്രസ് ജേക്കബ്,സി എം പി എന്നിവരിലും പൂർണ പ്രതീക്ഷ. ന്യൂനപക്ഷ ഏകീകരണവും ഭരണവിരുദ്ധ വികാരവും ആഞ്ഞടിച്ചിട്ടുണ്ടെങ്കിൽ 100 ന് മുകളിൽ സീറ്റുകൾ എന്നും UDF ന്റെ കണക്കു കൂട്ടൽ. യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്നുണ്ട് എൽഡിഎഫിന്റെ വിലയിരുത്തൽ. തുടർഭരണം എന്നുള്ളത് എൽ ഡി എഫ് വിട്ടു. ഇപ്പോൾ 60 വരെ സീറ്റുകൾ എന്നാണ് കണക്ക്. തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം എന്നും പറയുന്നുണ്ട്. വീണ്ടും അക്കൗണ്ട് തുറക്കാൻ ആകും എന്നുള്ള പ്രതീക്ഷയിലാണ് NDA. നേമവും കഴക്കൂട്ടവും ആണ് ഉറപ്പാക്കുന്ന മണ്ഡലങ്ങൾ.
