യുദ്ധം നിർത്താൻ ഇറാൻ നൽകിയ പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, നാവിക ഉപരോധം നിർത്തുക, ലബനനിൽ ഉൾപ്പെടെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതൊരു ആക്രമണവും നേരിടാൻ തയ്യാറാണെന്നും ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചു.
ഇറാന്‍റെ നിർദേശങ്ങൾ തൃപ്തികരമല്ലെങ്കിലും പരിഗണിക്കുന്നു എന്നാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്. മുമ്പ് നൽകിയിരുന്ന നിർദേശങ്ങൾ എല്ലാം നിലനിർത്തി തന്നെയാണ് ഇറാൻ വീണ്ടും അമേരിക്കയ്ക്ക് മുന്നിൽ ആവശ്യങ്ങൾ വയ്ക്കുന്നത്. ഇറാൻ എല്ലാത്തരത്തിലുമുള്ള ആണവ പദ്ധതികൾ അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഊർജ ആവശ്യത്തിനുള്ള ആണവ പദ്ധതികൾ തുടരുമെന്ന നിലപാടിലാണ് ഇറാൻ. ഊർജ ആവശ്യത്തിനുള്ള യുറേനിയം അമേരിക്ക കൈകാര്യം ചെയ്ത് നൽകുമെന്ന നിർദേശം സ്വീകരിക്കാൻ ഇറാൻ തയ്യാറല്ല. രാജ്യത്തിന്‍റെ പരമാധികാരത്തിലുള്ള കൈകടത്തലായാണ് ഇതിനെ കാണുന്നത്. രണ്ട് മാസത്തെ വെടിനിർത്തലാണ് അമേരിക്ക പറഞ്ഞത്. എന്നാൽ എല്ലാ പ്രശ്നങ്ങളും 30 ദിവസത്തിനുള്ളിൽ പരിഹരിക്കണം എന്നാണ് ഇറാന്‍റെ നിലപാട്. ചർച്ചകൾ യുദ്ധം അവസാനിപ്പിക്കാൻ ആയിരിക്കണമെന്നും വെടിനിർത്തലിന് വേണ്ടി ആകരുതെന്നും ഇറാൻ പറയുന്നു. ഇറാന്‍റെ മരവിപ്പിച്ച നിക്ഷേപങ്ങൾ വിട്ടുകൊടുക്കുക, ഉപരോധം പൂർണമായും പിൻവലിക്കുക, ഹോർമുസ് കടക്കാൻ പുതിയ സംവിധാനം ഉണ്ടാക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതു സമയത്തും ആക്രമണം ഉണ്ടാകാമെന്നുമാണ് റവല്യൂഷണറി ഗാർഡ്സിന്‍റെ പ്രതികരണം.
ഹോർമൂസ് വഴി കപ്പലുകൾ കടത്തിവിടുന്നതിന് ഇറാൻ പുതിയ നിയമം പാസാക്കാൻ തയ്യാറെടുപ്പ് തുടങ്ങി. ശത്രുരാജ്യങ്ങളുടെ കപ്പലുകൾ അനുവദിക്കില്ലെന്ന് ശക്തമായി പറയുന്നതാണ് നിയമം. ഇസ്രയേലിന്‍റേയും അമേരിക്കയുടേയും കപ്പലുകളെ തടയാൻ റവല്യൂഷണറി ഗാർഡ്സിന് ഇത് അനുമതി നൽകും. ചരിത്രപരമായ നീക്കത്തിലൂടെ ഇറാഖ് സിറിയൻ അതിർത്തി വഴി എണ്ണ അയയ്ക്കാൻ തുടങ്ങി. 70 ടാങ്കറുകളാണ് കോൺവോയിയായി ഇറാഖിന്‍റെ അസംസ്കൃത എണ്ണയുമായി സിറിയൻ അതിർത്തി കടന്നുപോയത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2011ൽ അടച്ചതാണ് റാബിയ അതിർത്തി. പിന്നീട് ഐഎസ് ഈ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതുവഴിയാണ് 14 വർഷത്തിന് ശേഷം ഇറാഖി എണ്ണ റിഫൈനറികളിലേക്ക് കൊണ്ടുപോകുന്നത്.
