ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. വെടിനിർത്തൽ സാധ്യതകൾ മങ്ങുന്നതിനിടെ, തുടർച്ചയായ മൂന്നാം വട്ടവും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തി. ഈ ആഴ്ച മാത്രം 140 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.സൈപ്രസ് പതാകയുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടപടി സ്വീകരിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം.
ബുഷെഹർ, അസലൂയെ ഉൾപ്പെടെയുള്ള തെക്കൻ തീരപ്രദേശങ്ങളിലെ ഊർജ-പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ അറിയിച്ചു.സാഹചര്യം കൂടുതൽ ഗുരുതരമായതോടെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. വിദേശ സൈനിക ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനും കടന്നുപോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മൊജ്തബ ഖമനെയി രംഗത്തെത്തി. ഇറാൻ എടുത്തത് ഗുരുതരമായ തെറ്റായ തീരുമാനമാണെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു.
