ഈ ലോകകപ്പ് ഫുട്ബോളിൽ പൊടുന്നനെ ഉദിച്ചുയർന്ന വിസ്മയമായി മാറുകയാണ് ഇക്വഡോർ. എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്ക് ജർമനിയെ അടിച്ചിരുത്തി റൗണ്ട് ഓഫ് 32വിന് ഇക്വഡോർ യോഗ്യത നേടിക്കഴിഞ്ഞു. ജർമനിയെപ്പോലൊരു ടീമിനെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച് യോഗ്യത നേടുക എന്ന സ്വപ്നസമാനമായ നേട്ടമാണ് ഇക്വഡോർ സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത ബുധനാഴ്ച അറ്റ്ലാന്‍റയിൽ ബ്രിട്ടനായിരിക്കും മിക്കവാറും ഇക്വഡോറിന്‍റെ എതിരാളികൾ. കൊലകൊമ്പന്മാരായ ജർമനിയെ വീഴ്ത്തിയെത്തുന്ന ഇക്വഡോറിനെതിരെ കരുതലോടെയാകും ബ്രിട്ടൻ ഇറങ്ങുക.
ഈ ലോകകപ്പിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അട്ടിമറിയാണ് ജർമനിക്കെതിരേ ഇക്വഡോർ കാഴ്ചവച്ചത്. നാലു തവണ കിരീടമണിഞ്ഞിട്ടുള്ള ജർമനിക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു ആ തിരിച്ചടി. കളിതുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലിറോയ് സെയിനിന്‍റെ ഗോൾ. നാലു മിനിറ്റുകൂടി കഴിഞ്ഞപ്പോൾ ഇക്വഡോറിന്‍റെ തിരിച്ചടി. ആ സമനിലയ്ക്കു ശേഷമുള്ള സമയം മുഴുവൻ കളിച്ചത് ഇക്വഡോർ ആയിരുന്നു.
ജർമൻ താരങ്ങൾ ഒരു ലക്ഷ്യവുമില്ലാതെ മൈതാനത്ത് അലയുകയുമായിരുന്നു. ആ സമനില ഗോളിൽ തന്നെ കളി റാഞ്ചിയ ഇക്വഡോറിന് വിജയഗോൾ പിന്നാലെ ലഭിച്ചു. കളിയുടെ പോക്കു വച്ച് ഇതിലേറെ ഗോളുകൾക്ക് ഇക്വഡോർ ജയിക്കണമായിരുന്നു. അത്രയ്ക്കു ഹതാശരായാണ് ജർമൻ പട പിന്നെ മൈതാനത്തു നിന്നത്. സമനില എത്തി നിന്നപ്പോൾ ഇക്വഡോറിനു മുന്നിൽ ഒരു ചോദ്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒരു ഗോൾ കൂടി അടിക്കണോ, വീട്ടിൽ പോകണോ എന്നായിരുന്നു ആ ചോദ്യം. അവർ ഒരു ഗോൾ കൂടി അടിക്കാൻ തീരുമാനിച്ചു. അതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. ഗോൺസാലോ പ്ലാറ്റയുടെ ഗംഭീര കോർണർ ഫിനിഷ് ഇക്വഡോറിനെ ആ 32 രാജ്യങ്ങളിൽ ഒന്നാക്കി മാറ്റി.
ഗ്രൂപ്പ് ഇയിൽ ജർമനി നേരത്തെ തന്നെ ജേതാക്കളായിരുന്നു. രണ്ടാം സ്ഥാനത്ത് ഐവറി കോസ്റ്റുമായിരുന്നു. ഈ കളി ജയിച്ചതോടെ ഇക്വഡോർ മൂന്നാമതായി യോഗ്യത നേടി. ഇക്വഡോറിന്‍റെ ആ ജയം സ്കോട് ലൻഡിനെയാണ് വിഷമത്തിലാക്കിയത്. മൂന്നാം സ്ഥാനത്ത് എത്തുന്ന എട്ടു ടീമുകൾക്കാണ് യോഗ്യത ലഭിക്കുക. നിലവിൽ മൂന്നാം സ്ഥാനവുമായാണ് ഇക്വഡോർ യോഗ്യത നേടിയിരിക്കുന്നത്. സ്കോട് ലൻഡ് ഇതോടെ എട്ടാംസ്ഥാനത്തേക്കു വീണു. ഒന്നാം റൗണ്ടിൽ ശേഷിക്കുന്ന മൽസരങ്ങൾ തീരുമ്പോൾ പുതിയ ടീമുകൾ ഉയർന്നുവരാനുള്ള സാധ്യതയും നിലനിൽക്കുന്നു. അതോടെ പരുങ്ങലിലായത് സ്കോട്ട്ലൻഡ് ആണ്. മൂന്നു പോയിന്‍റും -3 ഗോളുമാണ് സ്കോട്ട് ലൻഡിനുള്ളത്. ഇക്വഡോറിന്‍റെ മാസ്മരിക വിജയത്തിന്‍റെ ആഘാതം ആദ്യമേൽക്കുന്ന ടീമായി സ്കോട് ലൻഡ് മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.
മോയ്സസ് കായ്സെഡോയും പിയറോ ഹിൻകാപിയും ഒക്കെ ചേർന്ന് ഇക്വഡോറിന് ഒരുക്കിയത് സമാനതകളില്ലാത്ത നേട്ടമാണ്. ചെൽസിയയുടെ ഏറ്റവും വിശ്വസ്തനായ മിഡ് ഫീൽഡർ മോയ്സസ് രാജ്യത്തിനു വേണ്ടിയും ആ കളി പുറത്തെടുത്തു. കളം നിറഞ്ഞു കളിച്ച മോയ്സസിന്‍റെ മികവിലാണ് ഇക്വഡോർ ജർമനിയെ മലർത്തിയടിച്ചത്. പിയറോ ഹിൻകാപ്പിയെ ആഴ്സനൽ സ്ഥിരമായി സ്വന്തമാക്കിയത് ഈ കളി നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മാത്രം മുൻപാണ്. ഇതുവരെ വായ്പാ കളിക്കാരാനായിരുന്ന ഹിൻകാപ്പി ഇനി ആഴ്സനലിന്‍റെ സ്ഥിരം പ്രഹരബോംബാകും. 3.45 കോടി യൂറോയ്ക്കാണ് ഡീൽ ഉറപ്പിച്ചിരിക്കുന്നത്.
നേരത്തെ തന്നെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്ന ജർമനിക്ക് തോൽവികൊണ്ട് പ്രത്യക്ഷത്തിൽ വലിയ ആഘാതമില്ല. എന്നാൽ ഇക്വഡോറിനോടേറ്റ തോൽവിയിൽ ടീം ആകെ ആടിയുലഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോച്ചും കളിക്കാരും തമ്മിൽ വലിയ വാഗ്വാദങ്ങൾ ഉണ്ടായി എന്നാണ് ടീം ക്യാംപിൽ നിന്നുള്ള റിപ്പോർട്ട്.
