കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക നീക്കത്തിന് എസ്ഐടി. വ്യാജ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം സംബന്ധിച്ചുള്ള വ്യക്തത അന്വേഷണസംഘത്തിന് കിട്ടി. വിവിധ സിപിഐഎം സൈബർ ഗ്രൂപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കടത്തനാടൻ സഖാക്കൾ, ബാവൂപ്പാറ സഖാക്കൾ തുടങ്ങി ഇടത് ആഭിമുഖ്യമുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളിൽ ചിലരെ എസ്ഐടി ചോദ്യം ചെയ്യും. ഇതിൽ ബാവൂപാറ സഖാക്കൾ എന്ന ഫേസ്ബുക്ക് പേജ് വഴിയും കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ വ്യാജ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയാണ് അന്വേഷണം. തുടരന്വേഷണത്തിൽ ഏറെ ദൂരം മുന്നോട്ട് പോയ എസ്ഐടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുൻ സർക്കാർ കേസ് അവസാനിപ്പിച്ച റിബേഷ് രാമകൃഷണനിൽ നിന്ന് തുടങ്ങി നിരവധി പേരെയാണ് അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
മൊഴികളുടെ അടിസ്ഥാനത്തിലും ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയും കേസിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിൻ്റെ കണക്കുകൂട്ടൽ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ കാഫിർ സ്ക്രീൻഷോട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
