ഇടുക്കി ജില്ലയിൽ ഇന്ന് രാവിലെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. തൊടുപുഴയിൽ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചെങ്കിലും ഹൈറേഞ്ച് മേഖലയിൽ കാലാവസ്ഥ തെളിഞ്ഞു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ അധികൃതർ തയ്യാറെടുക്കുകയാണ്.
വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ മലങ്കര ഡാമിലെ ജലനിരപ്പ് നിലവിൽ നിയന്ത്രണവിധേയമാണ്. ഡാമിന്റെ അഞ്ച് ഷട്ടറുകളും നിലവിൽ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഒന്നര മീറ്റർ വരെ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഷട്ടറുകൾ വീണ്ടും ഉയർത്തിയാൽ തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ തന്നെ ഇരു നദികളിലെയും ജലനിരപ്പ് അപകടനില പിന്നിട്ടിരിക്കുന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മൂവാറ്റുപുഴയാറിന് സമീപം താമസിച്ചിരുന്ന ഒൻപത് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും മലങ്കര ഡാമിലേക്ക് ഇപ്പോഴും കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതാണ് അധികൃതരുടെ ആശങ്ക.
മഴക്കെടുതി മുന്നിൽക്കണ്ട് ഇടുക്കി ജില്ലയിലേക്കുള്ള വിനോദസഞ്ചാരം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വണ്ണപ്പുറം–ചേലച്ചുവട് സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണവും തുടരുകയാണ്.
