വാഗമണ്ണിലെ കയ്യേറ്റങ്ങൾക്കെതിരെ റവന്യൂ വകുപ്പിന്റെ വ്യാപക പരിശോധന തുടരുന്നു. വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ മൊട്ടക്കുന്നിലും പരിശോധന ആരംഭിച്ചു. വ്യാജ പട്ടയത്തിന്റെ മറവിൽ ഭൂമി കയ്യേറിയെന്ന പരാതിയുള്ള സ്ഥലത്താണ് റവന്യൂ സംഘം പരിശോധന നടത്തിയത്. വാഗമണ്ണിലെ റിസോർട്ട് മാഫിയയുടെ കയ്യേറ്റം ബിഗ് ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടിയത്.
പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊട്ടക്കുന്നിൽ പരിശോധന നടത്തിയത്. അപൂർവ ജൈവവൈവിധ്യ മേഖലയായ ഇവിടെ പട്ടയം ലഭിക്കാൻ സാധ്യതയില്ലാത്ത ഭൂമിക്ക് 2001-ൽ പട്ടയം അനുവദിച്ചതായി രേഖകളിൽ കാണുന്നതായി റവന്യൂ അധികൃതർ വ്യക്തമാക്കി. പട്ടയം വ്യാജമാണോയെന്നും ഭൂമി കൈവശപ്പെടുത്തൽ നിയമാനുസൃതമാണോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിശോധനയിൽ ഏകദേശം 11 ഏക്കർ ഭൂമിയിൽ റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയതായും കുളം കുഴിച്ചതായും പാറ പൊട്ടിച്ച് നീക്കിയതായും കണ്ടെത്തി. പ്രദേശത്തെ മറ്റ് കയ്യേറ്റങ്ങളെക്കുറിച്ചും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
