മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളം ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഏകപക്ഷീയമായ ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി നിർദേശങ്ങൾ മറികടന്ന് തമിഴ്നാടിന് ഏകപക്ഷീയമായി നടപടിയെടുക്കാൻ കഴിയില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസും പ്രതികരിച്ചു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിന് വലിയ ദുരന്തമാകുമെന്നും തമിഴ്നാട് സർക്കാർ അതീവ ജാഗ്രതയോടെയാണ് വിഷയത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം” എന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാടെന്ന് സർക്കാർ ആവർത്തിച്ചു. തമിഴ്നാടിന്റെ പുതിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചന നടത്താനും കേരളം ശ്രമം ആരംഭിച്ചിട്ടുണ്ട്
