സംസ്ഥാനത്ത് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സേവനങ്ങളിൽ വ്യാപക അഴിമതി കണ്ടെത്തിയതായി വിജിലൻസ്. ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി പിരിക്കാൻ കൺസൾട്ടൻസി ഏജൻസികളെയും കരാർ ജീവനക്കാരെയും ഇടനിലക്കാരായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നിരവധി ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള സംശയാസ്പദമായ പണമിടപാടുകളും വിജിലൻസ് പരിശോധിക്കുന്നു.
6 കോർപ്പറേഷനുകൾ, 30 മുനിസിപ്പാലിറ്റികൾ, 24 പഞ്ചായത്തുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കെട്ടിട നിർമാണ അനുമതിയും പൂർത്തീകരണ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഉദ്യോഗസ്ഥർ വൻതുക കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തൽ.തൃശ്ശൂർ കുന്നംകുളം മുനിസിപ്പൽ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 21.5 ലക്ഷം രൂപ എത്തിയതായി വിജിലൻസ് കണ്ടെത്തി. ഈ തുകയുടെ ഉറവിടം വിശദീകരിക്കാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട് അമ്പലവയൽ പഞ്ചായത്തിലും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലും കൈക്കൂലി വാങ്ങാൻ കരാർ ജീവനക്കാരെ നിയോഗിച്ചതായും കണ്ടെത്തി. അമ്പലവയലിൽ താൽക്കാലിക ജീവനക്കാരനെ ഉപയോഗിച്ച് 2.8 ലക്ഷം രൂപ പിരിച്ചെന്നാണ് വിജിലൻസ് പറയുന്നത്.ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ 12.9 ലക്ഷം രൂപ കൈപ്പറ്റിയതായും, നെടുമങ്ങാട് മുനിസിപ്പാലിറ്റി സർവേ വിഭാഗത്തിന്റെ വാഹനത്തിൽ നിന്ന് 47,000 രൂപ പിടിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. കായംകുളം മുനിസിപ്പാലിറ്റിയിലെ ക്ലർക്കിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 31,000 രൂപ എത്തിയതും, ഓവർസിയർ 3,000 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി.
കൊച്ചി കോർപ്പറേഷനിലെ പള്ളുരുത്തി സോണൽ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിന്റെ അക്കൗണ്ടിൽ 21,000 രൂപ എത്തിയതായും ഓവർസിയർ 15,000 രൂപ വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. കോഴിക്കോട് കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ 20,000 രൂപ കൈക്കൂലി വാങ്ങിയതായും, ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ 67,000 രൂപ എത്തിയതും അന്വേഷണത്തിൽ കണ്ടെത്തി.
കൈക്കൂലി പിരിക്കാനായി പ്രത്യേകമായി ഇടനിലക്കാരെ നിയോഗിച്ച സംഭവം അതീവ ഗുരുതരമാണെന്ന് വിലയിരുത്തുന്ന വിജിലൻസ്, പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് നൽകുന്നത്.
