ശക്തമായ മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. നിലവിൽ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 കുടുംബങ്ങളിൽ നിന്നായി 702 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 143 കുട്ടികളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ചെങ്ങന്നൂർ താലൂക്കിലാണ്. ഇവിടെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളുണ്ട്.
സാഹചര്യം നേരിടാൻ എൻഡിആർഎഫിന്റെ പതിമൂന്നംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ ശക്തമായാൽ ഉടൻ തുറക്കാനാകുന്ന രീതിയിൽ ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.
ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും തുറന്നിട്ടുണ്ട്. കടലിലേക്കുള്ള ജലഒഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളിയിൽ പൊഴി 150 മീറ്റർ വരെ മുറിച്ചു. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ നാലെണ്ണം തുറന്നതോടൊപ്പം മണ്ണ് നീക്കം ചെയ്യുന്ന ജോലികളും ആരംഭിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ രക്ഷാപ്രവർത്തനം ശക്തമാക്കാൻ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി എത്തി. വള്ളങ്ങൾ ടോറസ് ലോറികളിൽ എത്തിച്ച് തിരുവല്ല റവന്യൂ ടവറിൽ എത്തിച്ചു. അവിടെ എത്തിച്ച മൂന്ന് വള്ളങ്ങളിൽ രണ്ടെണ്ണം രക്ഷാപ്രവർത്തനത്തിനായി കോഴഞ്ചേരിയിലേക്ക് അയച്ചു. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.
