സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ ഉറച്ച് സർക്കാർ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 100 ദിവസത്തേക്ക് ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യയാത്ര അനുവദിക്കുക. സാമൂഹിക-സാമ്പത്തിക വേർതിരിവുകളില്ലാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര നടപ്പാക്കിയാൽ പ്രതിവർഷം ഏകദേശം 720 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം എല്ലാ വിഭാഗം ബസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാൽ ഈ ബാധ്യത 1320 കോടി രൂപയിലേക്ക് ഉയരും.സെപ്റ്റംബര് 15 വരെ ഓർഡിനറി ബസിൽ പരീക്ഷിക്കാനാണ് ഇപ്പോഴത്തെ തീരുമാനം, മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇനി 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും. സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ് ജെൻഡേഴ്സിനും സൌജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ ഏറ്റെടുക്കുമെന്ന് ഗതാഗത മന്ത്രി.100 ദിവസത്തിനുശേഷം സൂപ്പർ ഡീലക്സ് ബസുവരെ സൗജന്യമാക്കുന്നതിനെകുറിച്ച് ആലോചിക്കുന്നുണ്ട് സർക്കാർ. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത എങ്ങനെ തരണം ചെയ്യുമെന്നുള്ള കടമ്പ പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തിയിട്ടുണ്ട്. നിലവിൽ പെൻഷൻ സാലറിയിനത്തിൽ പ്രതിമാസം 30 കോടി സർക്കാർ നല്കുന്നുണ്ട് ഇനി ഇതോടോപ്പം 60 കോടി കൂടി പ്രതിമാസം കണ്ടത്തേണ്ടിവരും.
