തിരുവനന്തപുരം ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പുകേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിരുവനന്തപുരം പൊറ്റക്കുഴിയിലെ ഐ.ഇ.ടി.ഇ ഹാളിൽ 50 ഓളം നിക്ഷേപകരിൽ നിന്ന് ഇഡി മൊഴിയെടുത്തു. 1255 നിക്ഷേപകരിൽ നിന്ന് ഏകദേശം 220 കോടി രൂപ തിരിമറി നടത്തിയെന്നാണ് കേസിലെ ആരോപണം.ബിഎസ്എൻഎൽ എൻഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നിന്ന് 200 ലേറെ കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ബി.എസ്.എന്‍.എല്ലിൽ അപ്പോഴുണ്ടായിരുന്ന ജീവനക്കാരും വിരമിച്ച ജീവനക്കാരും പുറത്തുനിന്നുള്ളവരുമാണ് ഉയര്‍ന്ന പലിശ പ്രതീക്ഷിച്ച് സംഘത്തില്‍ പണം നിക്ഷേപിച്ചത്. വ്യാജ രേഖകള്‍ ചമച്ചും വ്യാജ അക്കൗണ്ടുകൾ തുറന്നുമാണ് ഭരണ സമിതി തട്ടിപ്പ് നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് 2025 ജനുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്തത്. അമ്പത് നിക്ഷേപകരിൽ നിന്ന് മൊഴിയെടുത്തു. ഇവരിൽ നിന്നായി ഇ.ഡി ഉദ്യോഗസ്ഥർ പണം നൽകിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവശേഷിക്കുന്നവരുടെ മൊഴിയെടുപ്പ് വരും ദിവസങ്ങളിൽ പൂർത്തിയാക്കും. തട്ടിപ്പിനിരയായ നിക്ഷേപകരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നതും കേസിൽ വഴിത്തിരിവായി. അതേസമയം ഒന്നാംപ്രതി ഗോപിനാഥൻ നായരും സെക്രട്ടറി കെ വി പ്രദീപും മറ്റൊരു പ്രധാന പ്രതി എ ആർ രാജീവുമുൾപ്പെടെ അഞ്ചുപേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിൽ ഗോപിനാഥൻ നായർ രണ്ടുവർഷം മുമ്പ് മരിച്ചു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കാത്തതിനാൽ പ്രതികൾ ബിനാമി പേരിലുള്ള സ്വത്തുക്കളും വിൽക്കാൻ ശ്രമം നടത്തുന്നതായും നിക്ഷേപകർ പറയുന്നു.
