കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി സ്വന്തം സ്ഥലത്താണ് 1,99,20,000 രൂപയ്ക്ക് കൃഷി ഇറക്കിയിരിക്കുന്നത്. അതിന്‍റെ നേർ പകുതിയായ 99,66,000 രൂപയാണ് അതേ മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷനൽ ഹോർട്ടി കൾച്ചറൽ ബോർഡ് സബ്സിഡിയായി നൽകിയിരിക്കുന്നത്. കർഷകർക്ക് ഒരു കോടി രൂപവരെ പരമാവധി സബ്സിഡി നൽകുന്ന പദ്ധതിയിൽ രാജ്യത്താകെ 467 പേർക്കു മാത്രമാണ് കഴിഞ്ഞവർഷം സബ്സിഡി അനുവദിച്ചത്. അതിൽ ഒരാളാണ് കേന്ദ്ര സഹമന്ത്രി. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത പുറത്തുവിട്ടത്.
ഒരു കോടി രൂപ ലഭിക്കുന്നതിൽ 99 ലക്ഷവും നേടിയെടുക്കാൻ പാകത്തിനുള്ള കൃഷിയാണ് കേന്ദ്ര സഹമന്ത്രിയുടെ പാടത്ത് ഇറക്കിയിരിക്കുന്നത് എന്നാണ് രേഖകൾ. 16,592 ചതുരശ്ര മീറ്റർ സ്ഥലത്താണ് വെള്ളരി കൃഷി ചെയ്തത്. അതിനുള്ള ചെലവായാണ് 1.99 ലക്ഷം കാണിച്ചിരിക്കുന്നത്. മന്ത്രിയും മറ്റും മുതൽ മുടക്കിയിരിക്കുന്നത് 49,80,000 രൂപ എന്നാണ് രേഖകൾ പറയുന്നത്. ശേഷിക്കുന്ന 1,49,40,000 രൂപ എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള വായ്പയാണ്. ഈ വായ്പയിലേക്കാണ് സബ്സിഡി തുക വരവുവച്ചിരിക്കുന്നത്.
അജ്മേറിൽ നിന്നുള്ള ബിജെപി എംപിയാണ് ഭഗീരഥ് ചൗധരി. ഈ പദ്ധതിക്കായി 2025 ഏപ്രിൽ 15ന് ആണ് അപേക്ഷ നൽകിയിരിക്കുന്നത്. നാഷണൽ ഹോർട്ടികൾച്ചറൽ ബോർഡ് 14 ദിവസം കൊണ്ട് അതിവേഗം പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. 2025 ഏപ്രിൽ 29ന് ആണ് പ്രാഥമിക അനുമതി ലഭിച്ചിരിക്കുന്നത്. 2026 മാർച്ച് 11ന് അന്തിമ അനുമതിയും ലഭിച്ചു. മാർച്ച് 30ന് മൂലധന സബ്സിഡിയായ 99.03 രൂപ കിഷൻഗഡിലെ എച്ച് ഡിഎഫ്സി ശാഖയിലെ വായ്പാ അക്കൗണ്ടിൽ വരവു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
സബ്സിഡിയായി അനുവദിച്ചതിൽ 57,000 രൂപ ഇനിയും ലഭിക്കാനുമുണ്ടെന്നാണ് രേഖകൾ കാണിക്കുന്നത്. രാജസ്ഥാനിലെ പീച്ചിൽ ചൗധരിയ്ക്ക് 9.7 ഹെക്ടർ കൃഷി ഭൂമിയുണ്ട്. മറ്റൊരു സർവ്വേ നമ്പറിലായി 1.13 ഹെക്ടർ സ്ഥലവുമുണ്ട്. ഇവിടെയാണ് കൃഷി ഇറക്കിയിരിക്കുന്നത്. ഇതുകൂടാതെ 9 കൃഷിയിടങ്ങൾ കൂടി മന്ത്രിയുടെ ഉടമസ്ഥതയിലുണ്ടെന്നാണ് പ്രധാനമന്ത്രിക്കു നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നത്. ഭഗീരഥ് ചൗധരി 2018ലും പിന്നീട് രണ്ടു തവണയും സബ്സിഡിക്കായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
2024 മുതൽ കേന്ദ്ര കൃഷി സഹമന്ത്രിയാണ് ഭഗീരഥ് ചൗധരി. കേന്ദ്രമന്ത്രിയായ ശേഷമാണ് കൃഷിയിറക്കാൻ ഈ പദ്ധതി സമർപ്പിച്ചതും സബ്സിഡിക്ക് അപേക്ഷ നൽകിയതും. സബ്സിഡി അനുവദിച്ച നാഷണൽ ഹോർട്ടി കൾച്ചറൽ ബോർഡിൽ കേന്ദ്ര കൃഷി മന്ത്രിയാണ് എക്സ് ഒഫീഷ്യോ പ്രസിഡന്‍റ്. കൃഷി സഹമന്ത്രി എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്‍റുമാണ്. കൃഷി സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഡയറക്ടർ ജനറൽ എന്നിവരാണ് മറ്റ് ബോർഡ് അംഗങ്ങൾ. ഈ പദ്ധതിയിൽ 677 കർഷകർക്കായി 144 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിൽ ഒരു കോടി രൂപയ്ക്കടുത്താണ് കേന്ദ്ര സഹമന്ത്രിയുടെ ഫാമിന് കിട്ടിയിരിക്കുന്നത്. 50 ലക്ഷം രൂപയിൽ കൂടുതൽ സബ്സിഡി ലഭിച്ച 60 പേരാണ് പദ്ധതിയിലുള്ളത്.
ഹോർട്ടികൾച്ചർ വ്യാപകമായി പ്രോൽസാഹിപ്പിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം ആരംഭിച്ചതാണ് പദ്ധതി. ക്യാപ്സിക്കം, വെള്ളരി, തക്കാളി എന്നിവയ്ക്കു പുറമെ ആന്തൂറിയം, ഓർക്കിഡ്, റോസ്, ലിലിയം, ക്രൈസാന്തെമമം തുടങ്ങിയവയുടെ കൃഷിക്കാണ് പ്രോൽസാഹനം ലഭിക്കുന്നത്. വ്യക്തികൾക്കും സ്വാശ്രയ സംഘങ്ങൾക്കും കർഷകരുടെ കൂട്ടായ്മകൾക്കും ട്രസ്റ്റുകൾക്കും സഹകരണ സംഘങ്ങൾക്കും കാർഷിക കമ്പനികൾക്കുമൊക്കെയാണ് പദ്ധതിയിൽ സഹായം ലഭിക്കുന്നത്.
