മുസ്ലിം ലീഗ് മന്ത്രിമാർക്ക് സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കണമെന്ന നിർദേശവുമായി പാർട്ടി നേതൃത്വം. പാണക്കാട്ട് ചേർന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിലാണ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാർക്കെതിരെ പാർട്ടിക്കകത്ത് വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുചേർത്തത്.മന്ത്രിമാർക്കുള്ള ചായസൽക്കാരമെന്ന പേരിലായിരുന്നെങ്കിലും, പാർട്ടിയുടെ നിലപാടുകളും നിർദേശങ്ങളും വ്യക്തമാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തൽ. മന്ത്രിമാരുടെ പ്രവർത്തനവും പാർട്ടിക്ക് ലഭിച്ച പരാതികളും യോഗത്തിൽ വിലയിരുത്തിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
മന്ത്രിമാർക്കെതിരെ പാർട്ടിക്കകത്ത് വിമർശനങ്ങളുണ്ടെന്ന വാർത്തകൾ പി.എം.എ. സലാം തള്ളിക്കളഞ്ഞെങ്കിലും, മന്ത്രിമാർ സംഘടനാ സംവിധാനത്തിലൂടെ വ്യവസ്ഥാപിതമായി മുന്നോട്ട് പോകണമെന്ന നിർദേശം നൽകിയതായി അദ്ദേഹം സ്ഥിരീകരിച്ചു.സ്റ്റാഫ് നിയമനം, പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളും യോഗത്തിൽ ചർച്ചയായതായാണ് സൂചന. സ്റ്റാഫ് നിയമനം പൂർത്തിയായെന്നും പി.എം.എ. സലാം പ്രതികരിച്ചു.നാളെ കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെയാണ് പാണക്കാട്ട് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തത്. ഇത് പാർട്ടിക്കകത്തെ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംഭവമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
