കേരള-തമിഴ്നാട് അതിർത്തികളിലെ മയക്കുമരുന്ന് കടത്ത് തടയാൻ സംയുക്ത നീക്കവുമായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യെ ചെന്നൈയിൽ സന്ദർശിച്ചു.ബുധനാഴ്ച ചെന്നൈയിലെ ചീഫ് സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിനു ശേഷം ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ചെന്നൈയിലെത്തി ഔദ്യോഗിക സന്ദർശനം നടത്തുന്നത്
കേരളം നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല അറിയിച്ചു. അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കൽ, തത്സമയ രഹസ്യവിവര കൈമാറ്റം, സംയുക്ത പൊലീസ് ഏകോപനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. സംസ്ഥാനതല നടപടികൾക്കപ്പുറം അതിർത്തി കടന്നുള്ള ഏകോപനമാണ് ലഹരി ശൃംഖല തകർക്കാൻ നിർണായകമെന്നും ഇരുവരും വിലയിരുത്തി.കേരളത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം വിജയ് സ്വീകരിച്ചതായും ചെന്നിത്തല അറിയിച്ചു. നടൻ മോഹൻലാലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. യുവാക്കളെ ലക്ഷ്യമിട്ട് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
