കനത്ത മഴയെ തുടർന്ന് മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ പുതുതായി തുറന്ന ‘മിസിങ് ലിങ്ക്’ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. ടണൽ-2ന്റെ പുറത്തേക്കുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.
പൂനെയിൽ നിന്ന് മുംബൈയിലേക്കുള്ള വാഹനങ്ങൾ നിലവിൽ ലോണാവള വഴിയാണ് തിരിച്ചുവിടുന്നത്. ഇതോടെ ലോണാവള മേഖലയിൽ കിലോമീറ്ററുകളോളം വാഹനത്തിരക്കും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും അത്യാവശ്യമല്ലെങ്കിൽ ഈ റൂട്ടിലെ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഏകദേശം രണ്ട് മാസം മുൻപാണ് 13 കിലോമീറ്റർ നീളമുള്ള ‘മിസിങ് ലിങ്ക്’ പാത ഗതാഗതത്തിനായി തുറന്നത്. ഖണ്ഡാല ഘട്ട് മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും മുംബൈ-പൂനെ യാത്രാസമയം 25 മുതൽ 30 മിനിറ്റ് വരെ ലാഭിക്കാനുമാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈ-പൂനെ റെയിൽ ഗതാഗതവും സാരമായി ബാധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
