ഇനിയും ചുരുളഴിയാത്ത ദുരൂഹതയായി തുടരുകയാണ് മുംബൈയിലെ വിഷ ഗുളിക വിതരണം. മുഹറം ഘോഷയാത്രയിൽ ഗുളിക വിതരണം ചെയ്യുന്നതിനിടെ പിടികൂടിയ ഫൈയാസ് പ്രേംജിയെ ചോദ്യം ചെയ്തു വരികയാണ്. 14,900 ഗുളികകളാണ് പൊലീസ് ഇതുവരെ കണ്ടെടുത്തത്. 15,000 പേരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് ഫൈയാസ് പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. എന്തിന് ഇത്ര വലിയ ശത്രുത എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
ഖോജ ഷിയ സമുദായത്തിലെ സ്വയംപ്രഖ്യാപിത പരിഷ്കരണ വാദിയായിരുന്നു ഫൈയാസ് എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഷിയാ ഇസ്ലാമിനെ തന്നെ വിമർശിച്ച് ഓൺലൈനിൽ പതിവായി എത്തിയിരുന്നു. ഗുജറാത്തിലെ കച്ചിലാണ് ഫൈയാസിന്‍റെ കുടുംബവേരുകൾ. ഇപ്പോൾ താമസം പുനെയിലാണ്. ഷിയാ മുസ്ലിംകളോടു പ്രതികാരം ചെയ്യാനാണ് വിഷഗുളികകളുമായി ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുഹറം ഘോഷയാത്ര മുംബൈയിലെ ജെ ജെ ആശുപത്രി മേഖലയിലൂടെ കടന്നുപോകുമ്പോഴാണ് വേദനസംഹാരി എന്ന പേരിൽ ഫൈയാസ് ഗുളിക വിതരണം ചെയ്തത്. അതു കഴിച്ച ഒരാൾ ഛർദിക്കുന്നതു പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. അതോടെയാണ് ഫൈയാസിനെ കസ്റ്റഡിയിൽ എടുത്തതും ഗുളികയുടെ വിതരണം തടഞ്ഞതും.14,900 ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇത്രയും ഗുളികകൾ ഒരാൾ തന്നെ തയ്യാറാക്കുമോ എന്ന കാര്യത്തിൽ പൊലീസിനും വ്യക്തതയില്ല. ഫൈയാസ് വലിയ തോതിൽ എലിവിഷം വാങ്ങിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഗുളികകളിൽ ഇത് നിറയ്ക്കുകയായിരുന്നു. ഒരാൾ ഗുളിക കഴിച്ച് ഛർദ്ദിച്ചപ്പോൾ തന്നെ ഇടപെട്ടതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണം. ഗുളിക കിട്ടിയ ആരും കഴിക്കരുതെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്നു. ഫൈയാസ് ഇപ്പോഴും എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നതിൽ പൊലീസിന് വ്യക്തതയില്ല.
ലാബിൽ നടത്തിയ പരിശോധനയിൽ ഗുളികകളിൽ സിങ്ക് ഫോസ്ഫൈഡ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പിടിച്ചെടുത്ത 14,900 ഗുളികകൾക്കു പുറമെ 30,000 ക്യാപ്സൂളുകൾ വാങ്ങാൻ ഫൈയാസ് ഓർഡർ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. 500 കിലോ ഫോസ്ഫറസിനും ഓർഡർ നൽകിയിരുന്നു.2019നും 2025നും ഇടയിൽ ഫൈയാസ് നിരവധി തവണ ഇറാനിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 19 തവണയാണ് ഇരു രാജ്യങ്ങളിലേക്കും പോയത്. ഫൈയാസിന്‍റെ മാതാവും സഹോദരിയും ഇറാനിലാണ്. ഇവരെ കാണാൻ മാത്രമായിരുന്നോ യാത്രകൾ എന്നതിൽ വ്യക്തതയില്ല.പുനെയിൽ പെയിന്‍റ് വ്യാപാരം നടത്തിയിരുന്ന ഫൈയാസ് ഒറ്റയ്ക്കായിരുന്നു താമസം.
