ശരദ് പവാറിന്‍റെ പാർട്ടി കോൺഗ്രസിൽ ലയിക്കാനൊരുങ്ങുമ്പോൾ കാലചക്രം ഒരു ചുറ്റ് പൂർത്തിയാക്കുകയാണ്. സോണിയാ ഗാന്ധിയെ ഇറ്റലിക്കാരിയെന്നു വിളിച്ച് ശരദ് പവാറും പി എ സാങ്മയും താരിഖ് അൻവറും കോൺഗ്രസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് 1999 മേയ് 20ന് ആണ്. അതിനു ശേഷം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രണ്ടുവട്ടം രാജ്യം നേടി. കയ്യിൽ വന്ന പ്രധാനമന്ത്രി പദം സോണിയ വേണ്ടെന്നു വച്ചു. 1999ൽ സോണിയയോട് കയർത്ത് ഇറങ്ങിപ്പോന്നിരുന്നില്ലെങ്കിൽ മൻമോഹൻ സിങ് ആകുമായിരുന്നില്ല 2004ലെ ഒന്നാം യുപിഎയുടെ പ്രധാനമന്ത്രി എന്നു കരുതുന്ന അനേകരുണ്ട്. ശരദ് പവാർ പ്രധാനമന്ത്രിയാകുമായിരുന്നുവെന്നാണ് അങ്ങനെ വാദിക്കുന്നവർ പറഞ്ഞുകൊണ്ടിരുന്നത്.
കോൺഗ്രസിൽ നിന്നു പോകുമ്പോൾ പി എ സാങ്കമയും താരിഖ് അൻവറും കൂട്ടുണ്ടായിരുന്നു. കോൺഗ്രസിന്‍റെ അടിത്തറയിൽ നിന്നു തന്നെയാണ് ശരദ് പവാർ പുതിയ പാർട്ടി ഉണ്ടാക്കിയത്. പഴയ കോൺഗ്രസുകാർ തന്നെയായിരുന്നു നേതാക്കളും അണികളും. മഹാരാഷ്ട്രയെ അമ്മാനമാടുന്ന പാർട്ടിയായി എൻസിപിയെ വളർത്തിയ ആ ശരദ് പവാറല്ല ഇപ്പോൾ മടങ്ങിവരാൻ ഒരുങ്ങുന്നത്. ബിജെപി പലവട്ടം പിളർത്തി ഈർക്കിൽ പരുവമാക്കി കഴിഞ്ഞ പാർട്ടിയാണ് ഇപ്പോൾ എൻസിപി. ആ പാർട്ടിയാണ് കോൺഗ്രസിലേക്കു മടങ്ങിവരുന്നത്.അപ്പോഴും ബിജെപിയിലേക്കു പോകാതെ ആദർശം മുറുകെപ്പിടിക്കുന്നുണ്ട് പവാർ.
കോൺഗ്രസും എൻസിപി (എസ് പി)യുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയതായി റിപ്പോർട്ട് ചെയ്തത് എൻഡി ടിവിയാണ്. ശരദ് പവാറിന്‍റെ വരവിന് വലിയ ആഹ്ളാദത്തോടെയാണ് കോൺഗ്രസ് നേതാക്കൾ കാണുന്നത് എന്നാണ് വിവരം. ശരത് പവാറിനെപ്പോലെ കോൺഗ്രസ് വിട്ടുപോയ നേതാവാണ് മമതാ ബാനർജിയും. ഇന്ത്യ സഖ്യ യോഗത്തിനെത്തിയ മമത പതിറ്റാണ്ടിനു ശേഷം സോണിയാ ഗാന്ധിയെ ആലിംഗനം ചെയ്തതുപോലും വലിയ വാർത്തയായിരുന്നു. ബിജെപിയുടെ മഹാവിജയത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന തൃണമൂൽ കോൺഗ്രസ് കോൺഗ്രസുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ശരദ് പവാർ മടങ്ങിവരാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ശരദ് പവാറിന്‍റെ ഒപ്പമുള്ളതിൽ ഒരു വിഭാഗം എൻഡിഎയിലേക്കു പോകാൻ ഒരുങ്ങി നിൽക്കുകയാണ്. അതിനിടെയാണ് ഔദ്യോഗിക നേതൃത്വം കോൺഗ്രസുമായി ചർച്ചകൾ നടത്തുന്നത്. 2023ലാണ് ശരദ് പവാറിന്‍റെ അനന്തരവൻ അജിത് പവാർ പാർട്ടി പിളർത്തി കൊണ്ടുപോകുന്നത്. ഇരുവരും വീണ്ടും ലയിക്കാനുള്ള നീക്കം നടക്കുന്നതിനിടെയായിരുന്നു അജിത് പവാറിന്‍റെ മരണം. കോൺഗ്രസിലേക്കുള്ള മടക്കത്തിന് ശരദ് പവാറും മകൾ സുപ്രിയ സുലെയും അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളും ഇരുവരേയും പിന്തുണയ്ക്കുന്നുണ്ട്.
എൻ സി പി കേരള ഘടകം കഴിഞ്ഞമാസമാണ് ശരദ് പവാറുമായുള്ള ബന്ധം വിച്ഛേദിച്ചത്. എൻ ഡി എയിൽ ചേരാൻ നീക്കം നടക്കുന്നു എന്ന് ആരോപിച്ചായിരുന്നു സംസ്ഥാന ഘടകം പിളർന്നത്. എൻ സി പി സെക്കുലർ എന്ന പേരിൽ നിലനിൽക്കാൻ എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഉൾപ്പെട്ട നേതൃത്വം തീരുമാനിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസിലേക്കാണ് ശരദ് പവാർ പോകുന്നതെങ്കിലും സംസ്ഥാന ഘടകം ഒപ്പം പോകാൻ സാധ്യതയില്ല. എൽഡിഎഫുമായി ചേർന്നു നിൽക്കും എന്നാണ് ഭൂരിപക്ഷം നേതാക്കളും പറയുന്നത്. എന്നാൽ എ കെ ശശീന്ദ്രനും തോമസ് കെ തോമസും സ്വീകരിച്ച നിലപാടിനോട് പി സി ചാക്കോ യോജിക്കുന്നില്ല. ശരദ് പവാറിനൊപ്പം ചാക്കോയും കോൺഗ്രസിലേക്കു മടങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.
