പാതി തെരഞ്ഞെടുപ്പിന് മുമ്പ് , പാതി തെരഞ്ഞെടുപ്പിന് ശേഷം, പറഞ്ഞതും പറയാനുള്ളതും ചേർത്ത് ജനനായകൻ തിയറ്ററിലെത്തിയപ്പോൾ , ഒരു കാര്യം ഉറപ്പിക്കാം.. ഇത് ആരാധകർ കണ്ടു ശീലിച്ച ദളപതി വിജയ് ൻറെ അവസാന ചിത്രമെന്ന പ്രഖ്യാപനവുമായെത്തുന്ന സിഗ്നേച്ചർ ചിത്രമല്ല, മറിച്ച് തമിഴക രാഷ്ട്രീയത്തിൽ വിജയക്കൊടി പാറിച്ച തമിഴക വെട്രി കഴകം അധ്യക്ഷൻറെ, വെള്ളിത്തിരയേക്കാൾ വമ്പൻ മാസുകൾ സഭയിലും രാഷ്ട്രീയത്തിലും കാണിച്ചുതുടങ്ങിയ മുഖ്യമന്ത്രി ജോസഫ് വിജയിൻറെ, പ്രകടനപത്രികയുടെ ദൃശ്യാവിഷ്കാരമാണ് …
സിനിമയിലെ നായകന്റെ പേര് തന്നെ തമിഴക വെറ്റ്റികൊണ്ടൻ എന്നാണ് ..ആഹാ, ആ ചുരുക്കെഴുത്ത് കൂട്ടിവായിച്ചാൽ കിട്ടുന്നത് ടിവികെ എന്ന് തന്നെ!.ഡി.എം.കെ ഭരണകൂടത്തിനെതിരെയും എം.കെ. സ്റ്റാലിനെതിരെയും വിജയ് രാഷ്ട്രീയ ഗോദയിൽ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളുടെയും ആവർത്തനമാണ് സിനിമയിലും .അതിപ്പോൾ വനിതാ സംരക്ഷകന്റെ സിങ്കപ്പെണ്ണേ ഇമേജിൽ തീരുന്നില്ല, ചെറിയ പെൺകുഞ്ഞുങ്ങൾ മുതൽ പ്രായമായ സത്രീകൾ വരെ അക്രമങ്ങൾക്ക് ഇരയാകുന്നത് സ്റ്റാലിൻ ഭരണകൂടത്തിൻറെ വീഴ്ചയാണെന്ന് ഓരോ തെരഞ്ഞെടുപ്പ് വേദിയിലും വിമർശിച്ച അതേ വിജയ് തന്നെയാണ് ഓരോ സീനിലും .
നാട്ടിലെ മുഴുവൻ സ്ത്രീകളുടെയും അനുഗ്രഹാശിസ്സുകൾ സാറിനാണ് എന്ന ഡയലോഗിലൂടെ താൻ തമിഴകത്തെ രക്ഷകനാണെന്ന് നായകൻ സ്വയം അങ്ങ് പ്രഖ്യാപിക്കുന്നതും ഡിഎംകെക്കുള്ള വാചകങ്ങളാണ് . കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം തൊട്ട് കുടുംബവാഴ്ചയും കോർപ്പറേറ്റ് ബന്ധങ്ങളും , പഴയ ക്രിമിനൽ കേസ് ആരോപണങ്ങളും ചേർത്ത് ചേർത്ത് ഇണക്കി കരൂർ ദുരന്തത്തോടെ ടി.വി.കെ തീർന്നു എന്ന് അന്ന് പ്രഖ്യാപിച്ചവർക്കുള്ള മാസ് പൊളിറ്റിക്കൽ കൗണ്ടറാണ് ജനനായകനിലെ ഓരോ ഡയലോഗും.
ഈയിടെ തമിഴ്നാട് നിയമസഭയിൽ വിജയ് നടത്തി വൈറലായ ആ കൈ വീശൽ ഭാവങ്ങളടക്കം സ്റ്റാലിൻ പക്ഷത്തിനെതിരെ വിജയ് പ്രയോഗിച്ച മുഴുവൻ അമ്പുകളും കൃത്യമായി മുരശോലി ഭവനിലേക്ക് തന്നെ തട്ടിത്തിരിഞ്ഞു പോകുന്നുമുണ്ട് ചിത്രത്തിൽ..ഒപ്പം വില്ലൻറെ വീട്ടിലെത്തുന്ന നായകനെ എംജിആർ ചിത്രത്തിൽ നിന്ന് അനുഗ്രഹമായി കിട്ടുന്ന ആ വിശ്വവിഖ്യാത ചാട്ടയും കാണിച്ച് സ്വയം രണ്ടാം എംജിആർ ആയി പ്രഖ്യാപിച്ച പൊളിറ്റിക്കൽ ഇമേജിനെ സിനിമയിലും ആവർത്തിക്കാൻ വിജയ് ശ്രമിക്കുന്നു.
ഇനി തമിഴ്നാട് രാഷ്ട്രീയം മാത്രം പോരാ, സ്റ്റാലിനും ജയലളിതയും ഒക്കെ ചെയ്തതുപോലെ ഒരു ദേശീയ പരിവേഷംകൂടി തനിക്കും വേണമെന്ന് വിജയ് ആഗ്രഹിക്കുന്നുണ്ടെന്നത് കൂടിയാണ് ഈ സിനിമ കാണുന്നവർക്ക് തോന്നുക.നീറ്റ് പരീക്ഷാ നിർത്തലാക്കാൻ യഥാർത്ഥ ജീവിതത്തിൽ ക്യാംപെയ്നുമായി ടിവികെ നടക്കുന്ന സമയത്ത് , മതസ്പർദ്ധ വളർത്തി വോട്ട് പിടിക്കുന്ന കേന്ദ്ര രാഷ്ട്രീയത്തെയും ബോണസായി ഒന്ന് കൊട്ടിവിടുന്നുണ്ട് സിനിമ.
ഇനി രാഷ്ട്രീയ കണ്ണട മാറ്റിവെച്ച് സിനിമയായി മാത്രം നോക്കിയാൽ അനിമൽ സിനിമയിലെ ഓറ നിലനിർത്താൻ ബോബി ഡിയോളിന്റെ വില്ലൻ കഥാപാത്രമായ ജോൺ ഹിംലർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാൽ സ്റ്റാലിനിസത്തിന്റെ മാനറിസങ്ങൾ കടമെടുത്ത് റോജാ രംഗ്സ്വാമിയായി വന്ന് തകർത്ത പ്രകാശ് രാജിനാണ് തിയേറ്ററിൽ ഗംഭീര കയ്യടി.
ജനനായകൻ റൊമാൻസൊക്കെ എന്നേ ഉപേക്ഷിച്ചതിനാൽ പൂജ ഹെഗ്ഡെ വെറുമൊരു അലങ്കാര വസ്തുവായി ഒതുങ്ങി. അതേസമയം മമിത ബൈജു തന്റെ റോൾ ഭംഗിയാക്കി. നരേനും രേവതിയും നാസറും തൊട്ട്,നീണ്ട നിരയുണ്ട് സിനിമയിൽ.ലോകേഷ് കനരാജും ആറ്റ് ലീയും നെൽസണും കാമിയോ വേഷത്തിൽ മാധ്യമപ്രവർത്തകരായെത്തുന്ന സീനിനുമുണ്ട് ആരാധകരുടെ കയ്യടി.
തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ ഭാഗിക റീമേക്ക് മാത്രമാണ് സിനിമയെന്നതിൽ ഇനി തർക്കമേയില്ല. അതിനിടയിൽകൂടിയാണ് ചിത്രത്തിലെ കഥയും ചോദ്യമില്ലാത്ത ലോജിക്കില്ലായ്മയും ..പാകിസ്ഥാൻ ഫണ്ടിംഗും ബീസ്റ്റ് മോഡൽ തീവ്രവാദവും ഗോട്ട് മുതൽ വിജയുടെ കൂടെപ്പോന്ന ആ വി.എഫ്.എക്സ് അഡിക്ഷനുമൊക്കെ ഇതിലും വിടാതെ പിന്തുടരുന്നുമുണ്ട്..സി.ബി.എഫ്.സി തുരന്നുപരിശോധിച്ച് എ സർട്ടിഫിക്കറ്റ് നൽകിയ സിനിമയിൽ ചെറുതല്ല വയലൻസ്. എന്തിനാണ് ഇത്രയും അക്രമം എന്ന് വില്ലൻ ചോദിക്കുമ്പോൾ ഐ ഡോണ്ട് കെയർ എന്ന് നായകൻ പറയുന്നത്, ശരിക്കും സിനിമയോടല്ല, മുൻ സർക്കാരിനോട് തന്നെയാണെന്നേ ടിവികെ അണികളും പറയൂ..
പറഞ്ഞവസാനിപ്പിക്കുമ്പോൾ , സിനിമ കാണാൻ കേറുന്ന ശരാശരി പ്രേക്ഷകന് കിട്ടുന്നത് ഒരു പക്കാ പൊളിറ്റിക്കൽ മറുപടിയാണ് എന്നതാണ് ഉത്തരം .ആ മറുപടി പറയുന്നത്, ഇതിൽ അഭിനയിച്ചിരിക്കുന്നത് വിജയ് എന്ന സൂപ്പർസ്റ്റാറല്ല, സിനിമയേക്കാൾ വലിയ ട്വിസ്റ്റുകളെ അതിജീവിച്ച് വന്ന്, തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ച നേതാവാണ്. ചുരുക്കിപ്പറഞ്ഞാൽ പടത്തിലില്ല പഴയ ദളപതി, നിറഞ്ഞുനിൽക്കുന്നത് മുഖ്യമന്ത്രി ജോസഫ് വിജയ് തന്നെ ..!
