ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി വിശേഷിപ്പിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശക്തമായ വ്യക്തിബന്ധമാണ് തനിക്കുള്ളതെന്നും, ഇന്ത്യ-ന്യൂസിലൻഡ് ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ന്യൂസിലൻഡ് സന്ദർശനം ചരിത്രപരമാണെന്നും, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിതെന്നും ലക്സൺ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ന്യൂസിലൻഡിന് വലിയ അവസരങ്ങൾ തുറന്നുനൽകുന്നുവെന്നും, സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ള സഹകരണങ്ങൾ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങൾക്കും ഗുണകരമാകുമെന്നും ലക്സൺ പറഞ്ഞു. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, നൂതന നിക്ഷേപങ്ങൾ തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ ന്യൂസിലൻഡ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും, ജനാധിപത്യം, നിയമവാഴ്ച, സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയെന്ന പൊതുലക്ഷ്യങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നുവെന്നും ലക്സൺ കൂട്ടിച്ചേർത്തു.
