കാർഷിക സർവകലാശാലാ വൈസ് ചാൻസിലർ സ്ഥാനത്തു നിന്ന് ബി.അശോകിനെ നീക്കാനും ബിജെപി അനുഭാവിയായ അധ്യാപകനെ നിയമിക്കാനും ലോക്ഭവന്റെ നീക്കം.താൽക്കാലിക വൈസ് ചാൻസിലറായ അശോകിന് പകരം,സർവകലാശാലയിൽ ഈയിടെ രൂപീകരിച്ച ബി.ജെ.പി അനുകൂല സംഘടനയിലെ അംഗവും ഡോ:സജിത റാണിയെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അശോകിനെ വി.സിയായി നിയോഗിച്ചത്. യുജിസി ചട്ടമനുസരിച്ച് വി.സിയാകാൻ അധ്യാപന പരിചയം വേണമെന്നും അശോകിന് ആ യോഗ്യത ഇല്ലെന്നും അന്ന് പരാതി ഉയർന്നിരുന്നു.അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പരാതിയിൽ മുറുകെപ്പിടിച്ചപ്പോൾ കൃഷിമന്ത്രി പി.പ്രസാദ് അദ്ദേഹത്തെ കണ്ടു. തടസ്സം നിൽക്കരുതെന്ന പ്രസാദിന്റെ അഭ്യർഥനയിൽ ആരിഫ് അയഞ്ഞു. യുജിസി ചട്ടം ലംഘിച്ച് ഗവർണർ നിയമനം നടത്തിയാൽ അതു നിയമക്കുരുക്കാകും. അതിനാൽ അന്ന് നിയമനാധികാരം ഗവർണർ സർക്കാരിനു നൽകി.
ഈ വിഷയം കൂടി ചുണ്ടിക്കാട്ടിയാണ് സർവകലാശാലയിൽ ഈയിടെ രൂപീകരിച്ച ബിജെപി അനുകൂല സംഘടന നേതാവിനെ വിസിയാക്കാനുള്ള ലോക് ഭവൻ്റെ നീക്കം. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെയാണ് വിസി സ്ഥാനത്തേക്ക് പരിക്കാനുള്ള ഗർവർണറുടെ ഇടപെടൽ. ബിജെപി അധ്യാപക സംഘടനാ ഭാരവാഹിയായ ഡോ.ഡി.മാവൂത്തിനെ എംജി സർവകലാശാലയിൽ താൽക്കാലിക വി.സിയായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. എംജി സർവകലാശാലയിൽ വി.സിയെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് സ്വന്തം നിലയിൽ അധികാരമുണ്ട്. എന്നാൽ കാർഷിക സർവകലാശാലാ നിയമം അനുസരിച്ചു വി.സിയെ നിയമിക്കുന്നതിനു മുൻപ് ഗവർണർ സർക്കാരുമായി കൂടിയാലോചിക്കണം. ഇതോടെ യുജിസി ചട്ടം ലംഘിച്ചാൽ നിയമക്കുരുക്ക് ആയേക്കാമെന്നാതിനാൽ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താനാണ് ലോക്ഭവൻ്റെ തീരുമാനം. ഗവർണറുടെ ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്നുള്ളതാണ് ഇനി നിർണായകം.
