സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ഈ മാസം മുപ്പതാം തീയതി വരെ വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയ വൈദ്യുതി തിരികെ നൽകണം. രാജ്യത്തുണ്ടായ വൈദ്യുതി ഉത്പാദനത്തിന്റെ കുറവും പ്രതിസന്ധിക്ക് കാരണമായെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ മുപ്പതാം തീയതി വരെ വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം ഒമ്പതാം തീയതി മുതൽ തന്നെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്നും കെഎസ്ഇബി അറിയിക്കുന്നു.
മുൻ രണ്ട് മാസങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി കണ്ടിജൻസി മാർക്കറ്റിൽ ധാരണ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വൈദ്യുതി വാങ്ങിയിരുന്നു. ഈ വൈദ്യുതി തിരികെ നൽകേണ്ടത് ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ വൈദ്യുതി തിരിച്ചുനൽകിയില്ലെങ്കിൽ വരും മാസങ്ങളിൽ വലിയ രീതിയിൽ പ്രതിസന്ധി ഉണ്ടാകും. വേനൽ മഴ ലഭിക്കാതിരുന്ന സാഹചര്യങ്ങളിൽ 4,100 മെഗാ വാട്ട് വൈദ്യുതിയുടെ ഉപയോഗമാണ് കെഎസ്ഇബി പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 4,900 വരെ ഉയർന്നു. അപ്രതീക്ഷിതമായ വൈദ്യുതി ഉപയോഗവും നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവന്നതിന്റെ പ്രധാന കാരണമാണ്. 900 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 30 വരെ നിലനിൽക്കും. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇല്ലാതെ കെഎസ്ഇബിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നത്.
