അഴിച്ചുപണിയിൽ അതൃപ്തി ഉയർന്നതോടെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. നിലവിലെ സ്ഥലംമാറ്റത്തിൽ അസൗകര്യം അറിയിച്ച രണ്ട് ഡിഐജിമാർക്കും മാറ്റം നൽകി. ഉത്തരമേഖല ഐജിയായി ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യയെ നിയമിച്ചു.
ഐജി, ഡിഐജി കേഡർ തസ്തികകളിൽ ചട്ടം മറികടന്ന് സ്ഥലംമാറ്റങ്ങൾ നടത്തി എന്നതടക്കം ആക്ഷേപം ഉയർത്തിയതോടെ ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തിയിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഇന്നലെ രാത്രി ഏറെ വൈകിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജി ആയി നിയമിച്ചു. തൃശൂരിലേക്കുള്ള സ്ഥലംമാറ്റത്തിൽ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് നീക്കം. കണ്ണൂർ റേഞ്ച് ഡിഐജിയായി പോകാൻ നാരായണൻ ടി അസൗകര്യം അറിയിച്ചിരുന്നു. അതിനാൽ തൃശൂർ ഡിഐജിയായി നാരായണൻ ടിയെ നിലനിർത്തി. കഴിഞ്ഞ സ്ഥലംമാറ്റത്തിൽ ഉത്തരമേഖല ഐജി സ്ഥാനത്തേക്ക് ആരെയും നിയമിക്കാത്തതിലും വിമർശനം ഉയർന്നിരുന്നു. ആ സ്ഥാനത്തേക്ക് ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ആണ് സർക്കാർ നിയമിച്ചിരിക്കുന്നത്.
ഐജി കേഡർ തസ്തികയിലുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് ഡിഐജി റാങ്കിലുള്ള അരുൾ ബി കൃഷ്ണയ്ക്ക് നിയമനം നൽകിയതും, ഡിഐജി കേഡർ തസ്തികയിലുള്ള കോഴിക്കോട് കമ്മീഷണർ സ്ഥാനത്ത് എസ്പി റാങ്കിലുള്ള എപി ഷൗക്കത്തലിയെ നിയോഗിച്ചതിലുമാണ് സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തി ഉയർന്നത്. മോഹനചന്ദ്രൻ നായർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി, അരുൺ കെ പവിത്രൻ കൊച്ചി ഡിസിപി, ജൂവനപടി മഹേഷ് ദക്ഷിണമേഖലാ വിജിലൻസ് എസ്പി, ഷഹൻഷാ കെഎസ് തിരുവനന്തപുരം ഡിസിപി എന്നിവയാണ് മറ്റ് നിയമനങ്ങൾ.
