വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ക്രീൻ ഷോട്ട് നിർമിച്ചതാര്, പിന്നിലുള്ള ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാൻ ജിതിൻ ഭാസ്കറിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് എസ് ഐ ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വിവാദ സ്ക്രീൻ ഷോട്ട് ജിതിൻ 200 പേർക്ക് വാട്സ്ആപ്പ് വഴി പങ്കുവെച്ചെന്നാണ് വിവരം. എസ് ഐ ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയും വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയ കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ ആയതോടെ വിമർശനങ്ങൾ കടുപ്പിക്കുകയാണ് യു ഡി എഫ്.വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന സ്ക്രീൻഷോട്ട് നിർമ്മിച്ച് ഷാഫി പറമ്പിലിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച സിപിഎം മാപ്പു പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നാടിന്റെ ഐക്യത്തിന് എതിരെ വർഗീയ വിഷം നിറച്ച് സിപിഎം എറിയാൻ ശ്രമിച്ച ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ടെന്ന് വടകര എംപി ഷാഫി പറമ്പിലും പറഞ്ഞു. രണ്ടു ദിവസം കൊണ്ടോ രണ്ടാഴ്ച കൊണ്ടോ അന്വേഷിച്ച് കണ്ടെത്താനാകുന്ന കേസ് രണ്ടു വർഷം നീട്ടിക്കൊണ്ടു പോയതിന് പിന്നിൽ അന്നത്തെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പങ്കുണ്ടെന്നും ഷാഫി ആരോപിച്ചു.കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായതോടെ അന്വേഷണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിക്കുകയാണ് സിപിഎം.അന്വേഷണം യു ഡി എഫ് നേതാക്കളെ തൃപ്തിപ്പെടുത്താൻ ആണെന്ന് ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ ആരോപിച്ചു. ജിതിന് പുറമേ സ്ക്രീൻ ഷോട്ട് പങ്കുവെച്ചവർ ഉൾപ്പെടെ കൂടുതൽ പേർ പ്രതിപട്ടികയിലേക്ക് വരുമെന്നാണ് അന്വേഷണസംഘത്തിൽ നിന്നുള്ള വിവരം.
