സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. നാളെ മധ്യകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കും. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തമിഴ്നാട് തീരം മുതൽ ലക്ഷദ്വീപ് വരെ വടക്കൻ കേരളത്തിന് മുകളിലൂടെ പുതിയ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. തുരങ്ക പാതയുടെ ഭാഗമായി മുത്തപ്പൻ പുഴയിൽ നിർമിച്ച ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ പൂർണമായും മുങ്ങി. തുരങ്ക പാതയുടെ നിർമാണത്തിന്റെ ഭാഗമായി എത്തിയ തൊഴിലാളികളും മുത്തപ്പൻപുഴ മറിപ്പുഴമേഖലയിലെ നാട്ടുകാരും പ്രദേശത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈകുന്നേരത്തോടെ തുടങ്ങിയ മഴ മലയോര മേഖലയിൽ ശക്തമായി തുടരുകയാണ്. കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
