ആലപ്പുഴയിൽ നവകേരള ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി സംഘം. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ നോട്ടീസ് നൽകി വിട്ടയച്ചത്. നിലവിലെ അന്വേഷണ പുരോഗതി വിശദീകരിച്ച് വിചാരണ കോടതിയിൽ എസ്ഐടി സംഘം റിപ്പോർട്ട് നൽകും.
കോടതി നിർദേശപ്രകാരം മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് പ്രതികളെ നോട്ടീസ് നൽകി എസ്ഐടി സംഘം വിട്ടയച്ചത്. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താമെന്ന് സെഷൻസ് കോടതി അനുവാദം നൽകിയിരുന്നുവെങ്കിലും പ്രതികളെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തില്ല. മൂന്ന് ദിവസമായി നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി എസ്ഐടി സംഘം ആലപ്പുഴ കോടതിയിൽ റിപ്പോർട്ട് നൽകും. സാക്ഷികളുടെയും പരാതിക്കാരന്റെയും മൊഴികളും പ്രതികളുടെ മൊഴികളുമായി താരതമ്യം ചെയ്യും. പൂർണമായും അന്വേഷണത്തിൽ സഹകരിച്ചെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ പ്രതികൾ വ്യക്തമാക്കിയത്.
എന്നാൽ പരാതിക്കാരെ മർദിച്ച ചൂരൽ എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിന് ഉൾപ്പെടെ പ്രതികൾ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ കൂടി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുക. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ റിപ്പോർട്ട് നൽകാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
