വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന് പിന്നാലെ തകർന്ന ഷോപ്പിങ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസം കുടുങ്ങിക്കിടന്ന 43-കാരനായ സുരക്ഷാ ജീവനക്കാരനെ ജീവനോടെ രക്ഷപ്പെടുത്തി. ഹെർനാൻ അൽബെർട്ടോ ഗിൽ ഫ്ലോറസിനെ പുറത്തെടുക്കാൻ 100 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യമാണ് വിവിധ രാജ്യങ്ങളിലെ രക്ഷാസംഘങ്ങൾ ചേർന്ന് നടത്തിയത്. ഏകദേശം 140 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ രൂപപ്പെട്ട ചെറിയ വായു അറയാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ വെള്ളവും ഭക്ഷണവും എത്തിക്കുകയും ക്യാമറയുടെ സഹായത്തോടെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. കനത്ത മഴയും തുടർചലനങ്ങളും ദൗത്യം കൂടുതൽ ദുഷ്കരമാക്കി.റിപ്പോർട്ടുകളനുസരിച്ച് ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. മേഖലയിൽ രക്ഷാദൗത്യം തുടരുകയാണ്.
