ഗൗതം അദാനിക്കെതിരായ കൈക്കൂലി, സാമ്പത്തിക തട്ടിപ്പ് കേസിലെ ക്രിമിനൽ കുറ്റപത്രം ഉടൻ പിൻവലിക്കണമെന്ന അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ആവശ്യം തള്ളി യു എസ് ഫെഡറൽ കോടതി. കുറ്റപത്രം പിൻവലിക്കാനുള്ള മതിയായ കാരണങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കൂടുതൽ വിശദീകരണം തേടി. ജൂലൈ 13-നകം വിശദമായ വിശദീകരണം സമർപ്പിക്കാനാണ് അമേരിക്കൻ നീതിന്യായ വകുപ്പിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.
12 ഗിഗാവാട്ട് സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുമായി കരാറുകൾ ഉറപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം ₹2,029 കോടി) കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തത്. പദ്ധതിയിലെ അഴിമതി വിവാദം മറച്ചുവെച്ച് അദാനി ഗ്രൂപ്പ് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് 3 ബില്യൺ യുഎസ് ഡോളറിലധികം വായ്പകളുടെയും സെക്യൂരിറ്റികളുടെയും രൂപത്തിൽ സമാഹരിച്ചുവെന്നാണ് കുറ്റപത്രം. 2021 സെപ്റ്റംബറിൽ അദാനി ഗ്രൂപ്പ് 750 മില്യൺ യുഎസ് ഡോളറിന്റെ ബോണ്ടുകൾ പുറത്തിറക്കിയതായും, അവയിൽ ഏകദേശം 25 ശതമാനം അമേരിക്കൻ നിക്ഷേപകരാണ് വാങ്ങിയതെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഗൗതം അദാനി, സാഗർ അദാനി ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരായ കുറ്റപത്രം എന്തുകൊണ്ടാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് വ്യക്തമായ കാരണങ്ങളും അതിനെ പിന്തുണയ്ക്കുന്ന വസ്തുതകളും സമർപ്പിക്കാൻ നീതിന്യായ വകുപ്പിനോട് കോടതി നിർദേശിച്ചു. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിലെ ജഡ്ജി നിക്കോളസ് ജി. ഗരൗഫിസിന്റെതാണ് ഉത്തരവ്.സർക്കാർ സമർപ്പിച്ച വിശദീകരണം മതിയായത് അല്ലെന്ന് കോടതി വിമർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം പിൻവലിക്കണമോ എന്ന കാര്യത്തിൽ നിയമപരമായ വിലയിരുത്തൽ നടത്താൻ കോടതിക്ക് കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.അമേരിക്കൻ ഫെഡറൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ റൂൾ 48(a) പ്രകാരം കുറ്റപത്രം പിൻവലിക്കണമെങ്കിൽ അതിനുള്ള വ്യക്തമായ കാരണങ്ങൾ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് . ഈ വ്യവസ്ഥ പ്രോസിക്യൂഷൻ നടപടികളിൽ സുതാര്യത ഉറപ്പാക്കാനാണെന്നും കോടതി നിരീക്ഷിച്ചു.
