ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായി. സമാധാന ചർച്ചകൾക്ക് അനുകൂല സാഹചര്യമല്ല നിലവിലുള്ളതെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ ഇനി ചർച്ചകളിൽ പങ്കെടുക്കില്ലെന്നതാണ് ടെഹ്റാന്റെ നിലപാട്.
രണ്ടാംഘട്ട ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസെയുടെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലേക്ക് എത്തുമെന്നായിരുന്നു മുമ്പത്തെ സൂചന. എന്നാൽ പുതിയ സാഹചര്യത്തിൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണ്. ഇസ്ലാമാബാദിൽ ചർച്ചകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, ചൈനയിൽ നിന്ന് ഇറാനിലെ ബാന്തർ അബ്ബാസ് തുറമുഖത്തേക്ക് പോവുകയായിരുന്ന ‘ടൗസ്ക’ എന്ന ചരക്കുകപ്പലാണ് അമേരിക്ക ഹോർമുസിനു സമീപം തടഞ്ഞത്. കപ്പൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാൽ പിടിച്ചെടുത്തുവെന്നാണ് അമേരിക്കൻ വിശദീകരണം. സംഭവത്തിൽ ഇറാൻ ശക്തമായി പ്രതികരിച്ചു.
ഇതാദ്യമായാണ് ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക നേരിട്ട് പിടിച്ചെടുക്കുന്നത്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ സമ്മർദ്ദം ഉയരുകയാണ്. കരാർ ഒപ്പിടാത്ത പക്ഷം കർശന നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ പാകിസ്താനും തുർക്കിയും ഈജിപ്തും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നു. എന്നാൽ ഹോർമുസ് മേഖലയിൽ അനിശ്ചിതത്വം തുടരുന്നതോടെ ആഗോള എണ്ണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തുകയാണ്. നിലവിൽ ബാരലിന് 94 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്.
യുഎസ് നടപടി തിരിച്ചടിയായി; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
