നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് മെഷീൻ സൂക്ഷിച്ച കോഴിക്കോട് ജെഡിടി കോളജിലെ സ്ട്രോങ്ങ് റൂം അനധികൃതമായി തുറന്നുവെന്ന് യുഡിഎഫ് ആരോപണം. എന്നാൽ, സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. വിവരം തന്നെ അറിയിച്ചിരുന്നു എന്ന് പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാണ് സ്ട്രോങ് റൂം തുറന്നെന്ന് യുഡിഎഫ് ആരോപിച്ചത്. അട്ടിമറി ശ്രമമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിയോ ഏജൻ്റോ വിവരം അറിഞ്ഞിട്ടില്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാക്ക് മാസ്റ്റർ ആരോപിച്ചു. എന്നാൽ, വോട്ടിംഗ് മെഷീൻ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്ന് പേരാമ്പ്ര മണ്ഡലത്തിൻ്റെ റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചു. എൻകോർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്. സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ആണ് മുറി തുറന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം സ്ഥാനാർഥി അറിഞ്ഞില്ലെന്ന യുഡിഎഫ് ആരോപണം ഫാത്തിമ തഹ്‌ലിയ തിരുത്തി. ഇന്ന് രാവിലെ തന്നെ അറിയിച്ചിരുന്നതായി ഫാത്തിമ പറഞ്ഞു. രാവിലെ 8 മണിക്ക് റിട്ടേണിംഗ് ഓഫീസർ ഫോണിൽ വിളിച്ച് 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കാരണം രേഖാമൂലം നൽകണമെന്ന് താൻ അറിയിച്ചു. 11 മണി ആയപ്പോൾ അയച്ചതിന് പിന്നാലെ റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ടേണിംഗ് ഓഫീസറുടെ മെയിൽ ലഭിച്ചു എന്നും തഹ്‌ലിയ പ്രതികരിച്ചു.
