ഇരുപത് വർഷത്തെ ജയിൽവാസം പൂർത്തിയായിട്ടും അബ്ദുൾ റഹീമിന്റെ മോചനം ഉടൻ ഉണ്ടാകില്ല. നടപടിക്രമങ്ങൾ പൂര്‍ത്തിയാകാത്തതിനാലും സൗദിയിൽ വലിയ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാലും റഹീമിന്റെ ജയിൽമോചനം വീണ്ടും വൈകുകയാണ്. സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 2006 മുതൽ റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ ശിക്ഷാകാലാവധി ഇന്നലെയോടെയാണ് അവസാനിച്ചത്. എന്നാൽ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ഇന്ന് പൂർത്തിയാക്കാനായില്ല. അവധി കഴിഞ്ഞ ശേഷമേ തുടർനടപടികൾക്ക് സാധ്യതയുള്ളു.
ട്രാഫിക് സിഗ്നലിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ കൈ കഴുത്തിലെ മെഡിക്കൽ ഉപകരണത്തിൽ തട്ടിയതിനെ തുടർന്നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി മരിച്ചതെന്നായിരുന്നു കേസ്. തുടർന്ന് അബ്ദുൾ റഹീമിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഒന്നര കോടി സൗദി റിയാൽ മോചനദ്രവ്യം നൽകിയതോടെ ശിക്ഷ റദ്ദാക്കി. പിന്നീട് 20 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റഹീം ജയിലിൽ തുടരുന്നത്. ജയിൽമോചന ഉത്തരവ് ലഭിക്കുന്നതോടെ താൽക്കാലിക എക്സിറ്റ് വിസ നേടി റഹീമിനെ നാട്ടിലെത്തിക്കാനാണ് ശ്രമം.
