അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായ ശേഷം ബിജെപിയും ആർഎസും എസും വിശ്വ ഹിന്ദു പരിഷത്തും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാണിക്ക കൊള്ള. രാമക്ഷേത്ര സമിതിയുടെ മുഖമായിരുന്നു ഇപ്പോൾ ആരോപണ വിധേയനായ ചമ്പത് റായ്. ക്ഷേത്ര ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചമ്പത് റായ് രാജിവച്ചെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അറസ്റ്റിലായവും ചമ്പത് റായിയുമായി ഏറെ അടുപ്പമുള്ളവരാണ്.
ഉത്തർപ്രദേശിലെ നാഗിനയിൽ ജനിച്ച ചമ്പത് റായി ചെറുപ്പം മുതലെ ആർഎസ്എസ് ആശയങ്ങളുമായി ചേർന്നാണ് നടന്നത്. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപകനായാണ് ജോലി ആരംഭിച്ചത്. പിന്നീട് മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായി മാറുകയായിരുന്നു. ആർഎസ്എസ് പ്രവർത്തനം തുടരുന്നതിനിടെയാണ് വിശ്വ ഹിന്ദുപരിഷത്തിന്‍റെ തലപ്പത്ത് എത്തുന്നത്. അതിവേഗമാണ് ചമ്പത് റായി വിഎച്ച് പിയുടെ തലപ്പത്തേക്ക് ഉയർന്നത്. രാമജന്മഭൂമി പ്രചാരണത്തിന്‍റെ തുടക്കം മുതൽ നേതൃനിരയിൽ പ്രവർത്തിച്ചു.
സംഘടനയുടെ ഏകോപനത്തിനു പുറമെ നിയമപരവും മതപരവുമായ കാര്യങ്ങളിലെ നീക്കങ്ങളും ചമ്പത് റായിയാണ് നടത്തിയത്. പിന്നണിയിൽ നിന്നുള്ള ആ പ്രവർത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് 2019ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഉണ്ടായത്. ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറിയായി നിയമിതനായി. അതോടെ ക്ഷേത്ര നിർമാണത്തിന്‍റേയും പ്രവർത്തനങ്ങളുടേതുമെല്ലാം മുഴുവൻ ചുമതലയും ചമ്പത് റായിക്കായി.
റെക്കോഡ് വേഗത്തിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കിയതിനും പ്രതിഷ്ഠ നടത്തിയതിനുമെല്ലാം ചമ്പത് റായി വലിയ തോതിൽ പ്രകീർത്തിക്കപ്പെട്ടു. ക്ഷേത്രത്തിനായി വലിയ തുക സംഭാവനയായി പിരിച്ചെടുത്തതിൽ റായിയുടെ ഇടപെടലുകൾ നിർണായകമായിരുന്നു. രാജ്യമെങ്ങുനിന്നും സഹസ്രകോടികളാണ് അയോധ്യയിലേക്ക് ഒഴുകിയത്. ചമ്പത് റായിയുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നത് ഇപ്പോഴല്ല. ക്ഷേത്ര ട്രസ്റ്റ് നടത്തിയ നിരവധി ഭൂമി ഇടപാടുകൾ സംശയത്തിലായിരുന്നു. വലിയ തോതിൽ തുക ചെലവഴിച്ചാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ആരോപണം ഉയർന്നപ്പോഴെല്ലാം വഴിവിട്ടു പ്രവർത്തിച്ചിട്ടില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ചമ്പത് റായ്. ഓരോ വിവാദം ഉയരുമ്പോഴും ടെലിവിഷൻ ചാനൽ ചർച്ചകളിൽ നേരിട്ടു പങ്കെടുത്തും സാമൂഹിക മാധ്യമങ്ങളിൽ ഇടപെട്ടും റായ് മറുപടി നൽകിയിരുന്നു.
ഉത്തർപ്രദേശിലെ ബിജെപിയേയും സർക്കാരിനേയും മാത്രമല്ല കേന്ദ്ര സർക്കാരിനെ കൂടിയാണ് വിവാദം കുഴപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റേയും ആർഎസ്എസിന്‍റേയും നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ക്ഷേത്ര നിർമാണവും പ്രതിഷ്ഠയും നടന്നത്. അതിന്‍റെ ചുമതലക്കാരൻ മാത്രമായിരുന്നു ചമ്പത് റായ്. പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ആണ്. ആർഎസ്എസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുമ്പോൾ തുടക്കത്തിൽ തന്നെ നേതൃത്വം ഇടപെട്ട് അവ പരിഹരിക്കാറുണ്ട്. എന്നാൽ അയോധ്യ കാണിക്ക കൊള്ള നേതൃത്വത്തിന്‍റെ പിടിവിട്ട് പോവുകയായിരുന്നു. 200 കോടിയുടെ തട്ടിപ്പ് എന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞതെങ്കിൽ ഇപ്പോൾ 5,000 കോടിയുടെ തട്ടിപ്പ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. വിഷയത്തിൽ ഇതുവരെ ബിജെപിയോ ആർഎസ്എസോ വ്യക്തമായി പ്രതികരിച്ചിട്ടില്ല.
