കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിനെ നെഹ്റു ട്രോഫി ജലമേളയുടെ സ്റ്റേജും താൽക്കാലിക പവിലിയനും നിർമ്മിക്കുന്ന ചുമതല ഏൽപ്പിക്കാൻ നീക്കമെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു.ആലപ്പുഴ കളക്ട്രേറ്റിൽ ചേർന്ന നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് കമ്പനി പ്രതിനിധികൾ പങ്കെടുത്തത്. നിശ്ചിത സമയത്തിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കാത്ത കമ്പനിയെ നടപടിക്രമങ്ങൾ ലംഘിച്ച് പരിഗണിക്കുകയാണെന്ന് കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നു. പ്രതിഷേധിച്ചവരെ പോലീസിന്റെ സഹായത്തോടെ യോഗത്തിൽ നിന്ന് പുറത്താക്കിയതായും ആക്ഷേപമുണ്ട്.
തുടർന്ന് കമ്പനിയുടെ മുൻ പരിപാടികളുടെ അവതരണം നടന്നപ്പോഴാണ് കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടിയും ഇതേ കമ്പനിയാണ് നടത്തിയതെന്ന് അംഗങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർന്നത്.ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന നെഹ്റു ട്രോഫി ജലമേളയിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ നിർണായകമായിരിക്കെ, വിവാദത്തിലായ കമ്പനിയെ പരിഗണിക്കുന്നതിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തന്നെ ചോദ്യമുയർത്തുകയാണ്. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെയും വിശദീകരണത്തിനായി കാത്തിരിക്കുകയാണ്
