സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം കുറയുന്നു. 5728 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വൈദ്യുതി ആവശ്യകത. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 110.49ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡ് ഭേദിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥ സംഘം ആലോചിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോഗം പ്രതിദിനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയില്ല.
വൈദ്യുതി ഉപഭോഗം കുറയുന്ന സാഹചര്യത്തിൽ ഇന്ന് ചേരാനിരുന്ന ഉന്നതതലയോഗം മാറ്റിവെച്ചു. 2024 മെയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റായിരുന്നു 2026 ഏപ്രിൽ വരെയുള്ള റെക്കോര്‍ഡ് ഉപയോഗം. അത് 116.11 ദശലക്ഷം യൂണിറ്റിലേക്ക് ഉയർന്നതോടെയാണ് കെഎസ്ഇബി നിയന്ത്രണങ്ങൾ ആലോചിച്ചിരുന്നത്.
വേനൽ കടുത്തതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. വൈദ്യുതി ഉത്പാദനത്തെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കും വിധമാണ് ഡാമുകളിലെ സാഹചര്യം. എന്നാൽ വേനൽ മഴ സജീവമാകുന്നതോടെ ജലനിരപ്പ് ഉയരുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ചെറുതും വലുതുമായി വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിന് കീഴിൽ അറുപതിലധികം ഡാമുകളാണുള്ളത്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിനും കീഴിലാണ് ഇതിൽ ഭൂരിഭാഗം ഡാമുകളും. വേനൽ കടുത്തതോടെ പകുതിയിലധികം ഡാമുകളിലും ജലനിരപ്പ് താഴ്‌ന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട 17 ഡാമുകളിൽ 11 ലും അൻപത് ശതമാനത്തിൽ താഴെയാണ് നിലവിലുള്ള ജലനിരപ്പ്.
1444.127 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ സീസണിലെ കുറഞ്ഞ ജലനിരപ്പാണിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൂട് കനക്കുകയും ജലനിരപ്പ് ക്രമാതീതമായി കുറയുകയും ചെയ്താൽ വൈദ്യുതി ഉത്പാദത്തിൽ വലിയ പ്രതിസന്ധി ഉണ്ടായേക്കാം.
