സർക്കാർ അഭിഭാഷകയായി വി ഡി സതീശൻ മന്ത്രിസഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവെച്ചു. പ്ലീഡർമാരുടെ നിയമനത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും വിവാദം പുകയുന്നതിനിടെ സിപിഐ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. അദർ അജണ്ടകളുടെ വിഭാഗത്തിലാണ് ക്യാബിനറ്റിൽ അഭിഭാഷക നിയമനം കൊണ്ടുവന്നത്. കൃത്യമായ കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതി മന്ത്രിമാർക്കുമുണ്ട്. അതിനിടെ കെപിസിസിക്കും എഐസിസിക്കും ലോയേഴ്‌സ് കോൺഗ്രസ് പരാതി നൽകി.
നിയമനം പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ സ്പെഷ്യൽ പ്ലീഡർ തസ്തികയിൽ നിയമിച്ചത് ആദ്യ തിരിച്ചടിയായി. പിന്നീട് രാജി ചോദിച്ചുവാങ്ങി തല ഊരിയതിന് പിന്നാലെ വി ഡി സതീശൻ സർക്കാരിന് അടുത്ത അടി. പട്ടികയിൽ ഉണ്ടായിരുന്ന സിപിഐ വനിതാ നേതാവിനോട് സിപിഐ തന്നെ രാജി ചോദിച്ചുവാങ്ങി. പാർട്ടി വേണോ പ്ലീഡർ സ്ഥാനം വേണോ എന്നുള്ള ചോദ്യത്തിനൊടുവിൽ ദീപ്തി പാർട്ടിക്ക് വില നൽകി രാജിവെക്കുകയായിരുന്നു. ദീപ്തിയേയും പ്രദീപിനെയും അടക്കം നിയമിക്കുന്നതിനെതിരെ ലോയേഴ്സ് കോൺഗ്രസ് ഒമ്പതാം തീയതി തന്നെ മുഖ്യമന്ത്രിക്കും കെപിസിസിക്കും എഐസിസിക്കും പരാതി നൽകിയിരുന്നു. എന്നാൽ അത് സർക്കാർ പൂർണമായും അവഗണിക്കുകയായിരുന്നു.
അതിനിടെ മന്ത്രിസഭയുടെ അദർ അജണ്ടകളുടെ വിഭാഗത്തിലാണ് പ്ലീഡർമാരുടെ നിയമനം കൊണ്ടുവന്നത്. പാർട്ടിയുമായോ മന്ത്രിസഭ അംഗങ്ങളുമായോ മുഖ്യമന്ത്രി കൂടിയാലോചന നടത്തിയിട്ടില്ല എന്നുള്ള അമർഷവും പാർട്ടിക്കും മന്ത്രിമാർക്കും ഉണ്ട്. തുടക്കത്തിൽ തന്നെ പാർട്ടിക്കും സർക്കാരിനുമേറ്റ കനത്ത തിരിച്ചടിയായാണ് മുതിർന്ന നേതാക്കൾ അടക്കം ഈ വിഷയത്തെ കാണുന്നത്.
