വയനാട് മേപ്പാടി കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. പുത്തുമല കാശ്മീർ ദ്വീപ് സ്വദേശിനി ജെസ്സിയാണ് മരിച്ചത്.ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ് ജെസ്സി. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.ഭർത്താവ് ഷാജിയ്ക്കും പരിക്കേറ്റു.സംഭവത്തിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാർ മേപ്പാടി അന്തർസംസ്ഥാന പാത ഉപരോധിച്ചു. പ്രതിഷേധം രണ്ട് മണിക്കൂറിലേറെ നീണ്ടു.
തുടർന്ന്,വയനാട് സൗത്ത് ഡി എഫ് ഒ ആഷിക് അലി സ്ഥലത്തെത്തി ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തി.ആക്രമണം നടത്തിയ ആനയെ മയക്കു വെടിവെച്ച് പിടികൂടാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു, ധനസഹായ തുക 14 ലക്ഷത്തിൽ നിന്ന് 25 ലക്ഷം ആക്കി ഉയർത്താനും മക്കളിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകാനും സർക്കാരിന് ശുപാർശ നൽകാനും തീരുമാനമായി.പ്രദേശത്തെ അടിക്കാട് വെട്ടൽ, തെരുവുവിളക്കുകള്‍ സ്ഥാപിക്കൽ, ഫെൻസിംഗ് കാര്യക്ഷമമാക്കൽ തുടങ്ങിയ നടപടികൾക്കും വേഗം കൂട്ടുമെന്നും ഡി എഫ് ഒ ഉറപ്പു നൽകിയതോടെ ആണ് രണ്ടുമണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്. ചൂരൽമലയിലും, അട്ടമലയിലും നീലികാപ്പിലും ഉൾപ്പെടെ വന്യമൃഗ ശല്യം കൂടിയിട്ടുണ്ട്
