പത്തനംതിട്ടയിലെ 13-കാരിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ കൂടൽ പോലീസ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, പരാതിക്ക് പിന്നിലെ സാഹചര്യങ്ങൾ പൂർണമായി പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം.
ചൈൽഡ് വെൽഫെയർ സംവിധാനത്തിന്റെ സംരക്ഷണത്തിലുള്ള പെൺകുട്ടിയുടെ മൊഴി കൗൺസിലിംഗിന് ശേഷം വീണ്ടും രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും റദ്ദാക്കാനുള്ള നടപടികൾ തൽക്കാലം നിർത്തിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത 20-കാരനെ കൂടൽ പോലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയും പ്രത്യേക സംഘം അന്വേഷിക്കും. യുവാവ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ യുവാവ് ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിനിടെ, കേസിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്ത 13-കാരിയുടെ സഹപാഠികൾക്കും മാനസിക പീഡനം നേരിട്ടതായി രക്ഷിതാക്കൾ ആരോപിച്ചു.യുവാവിനെ മർദിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൂടൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആരോപണവിധേയരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
