കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൊല്ലത്ത് ഷിഗല്ല കണ്ടെത്തിയിരുന്നു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മറ്റൊരു കേസും കൂടെ റിപ്പോർട്ട് ചെയ്യുന്നത്.കൊല്ലം പോരുവഴി ഏഴാംമൈൽ സെന്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
ഒന്നര ആഴ്ച മുൻപ് ഇതേ സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റിരുന്നു. സ്കൂളിൽ വിതരണം ചെയ്ത പുറത്തു നിന്നെത്തിച്ച കുടിവെള്ളത്തിൽ നിന്നായിരുന്നു കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്.പിന്നാലെയാണ് കുട്ടികളിൽ ഒരാൾക്ക് ഷിഗല്ല കൂടെ സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. സ്‌കൂളിലെ മറ്റു കുട്ടികളുടെ ആരോഗ്യ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്നതിലും പരിശോധന ആരംഭിച്ചു.കുട്ടികൾക്ക് ശാരീരിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ താത്കാലികമായി അടച്ച സ്കൂൾ ഇതുവരെ തുറന്നിട്ടില്ല.സംഭവത്തിൽ സ്‌കൂളിന് എതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിന് എതിരെ വലിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. .
