സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ബ്ലേഡ് പ്രയോഗിച്ചത്എസ്എഫ്ഐ തന്നെയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് .ബ്ലേഡ് കൊണ്ടുള്ള വരയലിൽ ചില പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിരുന്നു.ബ്ലേഡ് കൊണ്ട് ആക്രമിച്ചത് പോലീസ് ആണെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം. അതിൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പരാതിയും നൽകിയിരുന്നു.എന്നാൽ പോലീസിന് ലാത്തിയും തോക്കും ഉണ്ടന്നും സമരത്തിൽ ബ്ലേഡ് ആരാണ് കൊണ്ടുവന്നത് എന്ന് അന്വേഷിക്കും എന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.തൊട്ടു പിന്നാലെയാണ് എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ ആക്കി കൊണ്ടുള്ള സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
സിസിടിവി യും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളടക്കം തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാരിക്കേഡിന് കെട്ടിയ വടം മുറിക്കാൻ കൊണ്ടുവന്ന ബ്ലേഡുകൾ ആണെന്ന് നിഗമനത്തിലാണ് പോലീസ് ഉള്ളത്.ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.അതേസമയം കഴിഞ്ഞദിവസം രാത്രി എസ്എഫ്ഐ പ്രവർത്തകനായ അൽ അമീനെ കാട്ടാക്കടയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.പൊതുമുതലായ കയർ ബ്ലേഡ് ഉപയോഗിച്ച് അറുത്ത് മാറ്റിയതിലൂടെ 10000 രൂപയിൽ അധികം നഷ്ടമുണ്ടെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.മാർച്ചിൽ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും എഫ്ഐആർ ചൂണ്ടിക്കാട്ടുന്നു
