തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറും. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു.
നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറെ കാണാൻ അനുവദിക്കാതെ ക്യൂവിൽ നിർത്തി ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റവും ഉണ്ടായതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്.സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. അതേസമയം, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും വിശദമായ റിപ്പോർട്ട് സമർപ്പിക്കുക.ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂവിൽ നിൽക്കേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച രാജേഷിന്റെ പോസ്റ്റുമാർട്ടം ഇന്ന് നടക്കും.
