സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വലിയ ജനപ്രീതി നേടിയതായി കണക്കുകൾ. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1.87 കോടി സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തി. പ്രതിദിനം ശരാശരി 6.25 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി പദ്ധതിയിലൂടെ യാത്ര ചെയ്യുന്നത്.
അതേസമയം, പദ്ധതി കെഎസ്ആർടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. പ്രതിദിനം ഏകദേശം 2.5 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഒരു മാസം കൊണ്ട് 75 കോടി രൂപയോളം കെഎസ്ആർടിസിക്ക് നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.
ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതിക്ക് മികച്ച ജനസ്വീകാര്യത ലഭിച്ചതായി വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ബിഗ് ടിവിയോട് പറഞ്ഞു.പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് ശേഷം വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പ്രയോജനക്കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. നിലവിൽ സംസ്ഥാനത്താകെ 3,125 ഓർഡിനറി കെഎസ്ആർടിസി ബസുകളാണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്.
