കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ 26-കാരൻ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ ഫലം കാണാത്തതിൽ പ്രതിഷേധിച്ച് അമ്മ രേഷ്മ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് സമരം നടത്തി. പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആദ്യം നടത്തിയ ചർച്ച ഫലം കാണാതെ പിരിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്.
തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച രേഷ്മ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോവുകയും സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് വീണ്ടും നടന്ന ചർച്ചയിൽ, നാളെ രാവിലെ മുതൽ വിദഗ്ധ സംഘത്തെ ഉൾപ്പെടുത്തി വിപുലമായ തെരച്ചിൽ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇതോടെയാണ് അമ്മ സമരം അവസാനിപ്പിച്ചത്.
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് ഏഴാം ദിവസമാണ്. ഗൗതത്തിന്റെ അച്ഛനും മുത്തച്ഛനും നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഗൗതത്തെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
