എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം. വിജിലൻസ് മേധാവി കുറ്റപത്രത്തിന് അനുമതി നൽകിയ വിവരം സർക്കാർ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
2014ൽ വയനാട് എസ്എൻഡിപി യൂണിയന് മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ അനുവദിച്ചതിൽ ക്രമക്കേട് കാട്ടിയെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറായിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, യോഗം ഭാരവാഹികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ വിചാരണാ നടപടികളിലേക്ക് കടക്കുന്നതിന് സർക്കാരിന്റെ പ്രത്യേക പ്രോസിക്യൂഷൻ അനുമതി കൂടി ആവശ്യമാണ്.
കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ചുമതലയുള്ള എസ്പി എസ് ശശിധരനെ മാറ്റുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. കോടതി നിർദേശം കർശനമാക്കിയതോടെയാണ് വിജിലൻസ് നടപടികൾ വേഗത്തിലാക്കിയത്.
സംസ്ഥാനത്താകെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ നൂറിലേറെ മൈക്രോഫിനാൻസ് കേസുകളുണ്ട്. അന്വേഷണം പൂർത്തിയാക്കി വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച മൂന്ന് കേസുകളിൽ ഒന്നിലാണ് ഇപ്പോൾ കുറ്റപത്രത്തിന് അംഗീകാരമായിരിക്കുന്നത്. 2016ൽ മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
