നിർധനരായ സ്ത്രീകൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന ഗുരുതര ആരോപണം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കേരള വനിതാ വികസന കോർപ്പറേഷൻ റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ബിഗ് ടിവിക്ക് ലഭിച്ചു.
വിവരാവകാശ രേഖകൾ പ്രകാരം, കേന്ദ്രസർക്കാർ സ്ഥാപനമായ CISF-ൽ ജോലി ചെയ്യുന്ന അജിത് കുമാർ എസ്. കെ.യും സഹോദരി സിന്ധു എസ്. കെ.യും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഒരേ വ്യക്തികളുടെ ഭൂമി, സ്വത്ത് രേഖകൾ വിവിധ അപേക്ഷകളിൽ ആവർത്തിച്ച് ഈടായി ഉപയോഗിച്ചാണ് വായ്പകൾ നേടിയതെന്നാണ് രേഖകളിലുള്ള വിവരം.
2024 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. ഒരാൾക്ക് 2.38 ലക്ഷം മുതൽ 2.85 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ മറവിൽ നിരവധി അപേക്ഷകളിലൂടെ ഏകദേശം 25 ലക്ഷം രൂപ തട്ടിയെടുത്തതായും രേഖകൾ സൂചിപ്പിക്കുന്നു.
നിർധനരായ സ്ത്രീകളുടെ പേരിൽ അപേക്ഷ സമർപ്പിച്ച ശേഷം വായ്പ അനുവദിച്ച തുക മുഴുവൻ പ്രതികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആരോപണം. തട്ടിയെടുത്ത സർക്കാർ പണം സ്വകാര്യ ബ്ലേഡ് പണമിടപാട് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
തട്ടിപ്പിന് കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നുവെന്നും വിവരാവകാശ രേഖകളിൽ പരാമർശമുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതിയും ഉയർന്നിട്ടുണ്ട്.
