തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ശരത് ബാബുവാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.മാതാവിന്റെ ദോഷങ്ങള്‍ മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ചത്.17 ഉം 13 ഉം വയസുള്ള പെൺകുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം മാതാവിന്റെ പേരിലുള്ള ഭൂമി വില്പനയ്ക്ക് ശ്രമിച്ചെങ്കിലും ആരും വാങ്ങാത്തതിനെ തുടർന്നാണ് കുടുംബം ശരത് ബാബുവിനെ സമീപിക്കുന്നത്. മന്ത്രവാദം നടത്തിയ ശേഷം ഭൂമി വിറ്റു പോയതോടെ ഇയാൾ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റി. ഈ വിശ്വാസം മുതലെടുത്ത് വീട്ടിൽ നിത്യസന്ദർശകനായി മാറിയ പ്രതി പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു. 2024 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ വാടകവീട്ടിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ വച്ചും പലതവണ പീഡിപ്പിച്ചു എന്ന് പെൺകുട്ടികൾ മൊഴി നൽകി. ശല്യം സഹിക്കാൻ ആകാതെ വന്നതോടെയാണ് കുട്ടികൾ അമ്മയെ വിവരമറിയിച്ചത്. അമ്മ സ്നേഹിതയിൽ അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.കിളിമാനൂർ പോലീസ് പെൺകുട്ടികളുടെ മൊഴിയെടുത്ത് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി.തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ഒളിയിടത്തു നിന്നും കഴിഞ്ഞദിവസം ശരത് ബാബുവിനെ പിടികൂടിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബത്തിൽ നിന്ന് ഇയാൾ പണം തട്ടിയെന്നും പരാതിയുണ്ട്.
