എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പിഎസ്‌സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയും വിവാദത്തിലേക്ക്. ചോദ്യം തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിൽ രാഷ്ട്രീയ ഇടപെടലും ക്രമക്കേടും നടന്നെന്ന ആരോപണമാണ് ഉയരുന്നത്.ഒഎംആർ രീതിയിൽ നടത്തിയ പ്രാഥമിക പരീക്ഷയിലെ ഏകദേശം 12,000 ഉത്തരക്കടലാസുകൾ മെഷീൻ സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 21 പിഎസ്‌സി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൈകൊണ്ട് മൂല്യനിർണയം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ നടപടിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും പിഎസ്‌സി തുടർനടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
വിവാദമായ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ അട്ടിമറിക്കു ശേഷം 2020ൽ നടന്ന കെഎഎസ് പരീക്ഷയ്ക്കെതിരെ ആരോപണമുയർന്നപ്പോഴും പിഎസ്‌സി നടപടിയെടുത്തില്ല.പകരം, അന്നത്തെ പിഎസ്‌സി സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച്, ആരോപണമുന്നയിച്ച സെക്രട്ടേറിയറ്റിലെ യുഡിഎഫ് അനുകൂല സംഘടനയിൽ പെട്ടവർക്കെതിരെ അച്ചടക്കനടപടിയുണ്ടായി.2 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടഞ്ഞു. ഒരാൾ വിരമിച്ചിട്ടു മാസങ്ങളായിട്ടും പെൻഷൻ നൽകിയിട്ടില്ല. നടപടിക്കു വിധേയരായ 2 പേർ ഇപ്പോൾ യുഡിഎഫ് മന്ത്രിമാരുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്. ഇവരടക്കം കെഎഎസ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സിക്കെതിരെ മുഖ്യമന്ത്രിക്കു ലഭിച്ച പരാതികളിൽ കെഎഎസിന് എതിരെയുള്ളവ പ്രത്യേകം അന്വേഷിച്ചേക്കും.
