ദേശീയപാത നിർമാണത്തിനെതിരെ കണ്ണൂർ കീഴാറ്റൂരിൽ നടന്ന വയൽക്കിളി സമരത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2018 മാർച്ച് 14നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വയൽ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സമരക്കാർ വയലിൽ തടഞ്ഞിരുന്നു. കുപ്പിയിൽ നിറച്ച പെട്രോളുമായായിരുന്നു സമര നേതാവ് നമ്പ്രാടത്ത് ജാനകി ഉൾപ്പെടെ പ്രതിഷേധിച്ചത്. മണിക്കൂറുകളുടെ പരിശ്രമത്തിലാണ് സമരനേതാവ് സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 49 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്ഥരെ തടയൽ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. സുരേഷ് കീഴാറ്റൂർ ഉൾപ്പടെ 28 പ്രതികളാണ് ഉണ്ടായിരുന്നത്. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജെ. ശ്രീജയാണ് വിധി പ്രസ്ഥാവിച്ചത്.
