ആസൂത്രണ ബോർഡിലെ ചീഫ് തസ്തിക പരീക്ഷയിൽ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ വിട്ടെന്ന ഗുരുതര ക്രമക്കേടിൽ അന്വേഷണം സംസ്ഥാന പൊലീസ് ഏറ്റെടുത്തേക്കും.വിജിലൻസിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. പി.എസ്.സി.യുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്വേഷണം ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് നിയമോപദേശം തേടാൻ തീരുമാനിച്ചു.
പി.എസ്.സി യുടെ നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ചെയർമാന്റെ കീഴിലുള്ള ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോൾ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവും ശക്തമാണ്.ഈ സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കാൻ സർക്കാർ ആലോചിക്കുന്നത്.അടുത്ത മന്ത്രിസഭാ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാകുക.
ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ വിട്ടതായി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനവും നൽകിയിരുന്നു.അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി എത്തിയതോടെയാണ് പിഴവ് പി.എസ്.സി അംഗീകരിച്ചത്. മൂന്ന് തസ്തികകൾക്കായി ഇരുനൂറിലേറെപ്പേർ പരീക്ഷയെഴുതിയിരുന്നു. അവരുടെയെല്ലാം ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുമെന്നും പി.എസ്.സി. അറിയിച്ചു. എന്നാൽ തീരുമാനം പിഎസ്‌സി ചെയർമാൻ ഏകപക്ഷീയമായി തീരുമാനം അട്ടിമറിച്ച് അന്വേഷണം കീഴ് ജീവനക്കാരിയെ ഏൽപ്പിക്കുകയായിരുന്നു.
