മലപ്പുറം കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ലെ ഗണിത അധ്യാപകൻ വടകര സ്വദേശി ബാൽരാജ് ആണ് അറസ്റ്റിലായത്. ജുവനൈൽ ആക്‌ട് പ്രകാരം ബൽരാജിനെതിരെ നേരത്തേ കേസെടുത്തിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ ബൽരാജിനെ കസ്റ്റഡിയിലെടുത്തിരുന്നു.
പനി കാരണം അവധിയിലായിരുന്ന വിദ്യാർത്ഥിനി ഇന്നലെയാണ് സ്കൂളിലെത്തിയത്. അവധിയായ ദിവസങ്ങളിലെ നോട്ട് എഴുതുന്നതിനിടെയാണ് പുറകിലൂടെ വന്ന് ചൂരല് കൊണ്ടുള്ള അധ്യാപകന്റെ അപ്രതീക്ഷിത അടി. ക്ലാസ്സിൽ ശ്രദ്ധിയ്ക്കുന്നില്ലന്ന് ആരോപിച്ചുള്ള ചൂരൽ പ്രയോഗത്തിൽ വിദ്യാർത്ഥിയുടെ കയ്യിൽ പൊട്ടലുണ്ടായി. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും സ്കൂൾ അധികൃതർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.രക്ഷിതാക്കളുടെ പരാതിയിലാണ് കൽപകഞ്ചേരി പോലീസ് കേസെടുത്ത് അധ്യാപകനായ ബൽരാജിനെ അറസ്റ്റ് ചെയ്തത്. ബൽരാജിനെതിരെ മറ്റ് രക്ഷിതാക്കളും സമാന പരാതി ഉന്നയിക്കുന്നുണ്ട്.കുടുംബം ബാലാവകാശ കമ്മീഷനിലും പരാതി നൽകി.
